'പാട്ടും നൃത്തവുമുണ്ടെങ്കിൽ വിവാഹം നടത്തിക്കൊടുക്കില്ല'; മുന്നറിയിപ്പുമായി മതപുരോഹിതർ
വിവാഹച്ചടങ്ങുകളിലെ പാട്ടും നൃത്തവും ഇസ്ലാമിക സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ഇതിനായി അമിതമായി പണം ചെലവാക്കുന്നത് പാപമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലഖ്നൗ: വിവാഹ പാർട്ടിയിൽ പാട്ടും നൃത്തവും ഉണ്ടെങ്കിൽ നിക്കാഹ് നടത്തില്ലെന്ന് മുസ്ലിം പുരോഹിതർ. വിവാഹത്തിന് ഡിജെയും പാട്ടും നൃത്തവും ഉണ്ടെങ്കിൽ ഞങ്ങൾ നിക്കാഹ് നടത്തില്ലെന്ന് ഉലമാമാരുടെയും പുരോഹിതന്മാരുടെയും യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ഖാസി ഷഹർ മൗലാന ആരിഫ് ഖാസ്മി പറഞ്ഞു. വിവാഹച്ചടങ്ങുകളിലെ പാട്ടും നൃത്തവും ഇസ്ലാമിക സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ഇതിനായി അമിതമായി പണം ചെലവാക്കുന്നത് പാപമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുസ്‌ലിം സമൂഹത്തെ സാമൂഹിക തിന്മകളിൽ നിന്ന് മോചിപ്പിക്കാനും പെൺകുട്ടിയുടെ വീട്ടുകാർക്ക് അധിക സാമ്പത്തിക ബാധ്യത വരുത്താതിരിക്കാനും ഉലമകൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായിക് പറഞ്ഞിരുന്നു. വിവാദമായതോടെ അദ്ദേഹം വീഡിയോ പിൻവലിച്ചു. മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നതും ആശംസകൾ നേരുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്നും സക്കീര്‍ നായിക്ക് വീഡിയോയിൽ പറഞ്ഞിരുന്നു.
'അമുസ്ലിങ്ങളുടെ ആഘോഷങ്ങൾ ഏതെങ്കിലും വിധത്തിൽ അനുകരിക്കുന്നത് ഇസ്ലാമിൽ അനുവദനീയമല്ല. ആഹാരം, വസ്ത്രം, തിരിതെളിക്കൽ എന്നിവയും സാധാരണയായുള്ള ആരാധനാക്രമത്തിൽ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നൽകുന്നതോ സമ്മാനങ്ങൾ കൊടുക്കുന്നതോ വാങ്ങുന്നതോ അനുവദനീയമല്ല'- സക്കീർ നായിക് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
എന്നാല്‍ പോസ്റ്റിന് താഴെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. സാക്കിര്‍ നായിക്കിന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്ത് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നും കമന്‍റുകളായി ക്രിസമസ് ആശംസകളര്‍പ്പിച്ചുമാണ് സമൂഹമാധ്യമങ്ങളില്‍ ഈ പോസ്റ്റിനെതിരെ പ്രതികരണമുയര്‍ന്നത്. മറ്റ് മതവിഭാഗങ്ങളുടെ ആഘോഷങ്ങളിൽ ആശംസകൾ നേരുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് കമന്‍റുകള്‍. മലയാളികളടക്കം നിരവധി പേരാണ് സാക്കിര്‍ നായിക്കിന്‍റെ പോസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.