രാഹുൽ ഗാന്ധിയുടെ മോദി പരാമര്‍ശവും പിന്നാലെയുള്ള ശിക്ഷാവിധിയും അയോഗ്യതയുമെല്ലാം പൊല്ലാപ്പായി തീര്‍ന്നിരിക്കുന്നത് മറ്റൊരു ബിജെപി നേതാവിനാണ്. കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടിയ നടി ഖുശ്ബുവാണ് പുതിയ വിവാദങ്ങളിലെ നായിക.

ദില്ലി: രാഹുൽ ഗാന്ധിയുടെ മോദി പരാമര്‍ശവും പിന്നാലെയുള്ള ശിക്ഷാവിധിയും അയോഗ്യതയുമെല്ലാം പൊല്ലാപ്പായി തീര്‍ന്നിരിക്കുന്നത് മറ്റൊരു ബിജെപി നേതാവിനാണ്. കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടിയ നടി ഖുശ്ബുവാണ് പുതിയ വിവാദങ്ങളിലെ നായിക. 2018-ൽ കോൺഗ്രസിൽ അംഗമായിരുന്ന സമയത്ത് പങ്കുവച്ച ട്വീറ്റാണ് വിമര്‍ശകര്‍ എടുത്ത് അലക്കുന്നത്. മോദി എന്നതിന്റെ അർത്ഥം അഴിമതി എന്നാക്കി മാറ്റണം എന്നായിരുന്നു അന്ന് കോൺഗ്രസ് അംഗം ഖുശ്ബു പറഞ്ഞത്. 'മോദി എല്ലായിടത്തും ഉണ്ട്, പക്ഷേ എന്താണിത്, മോദിയെന്ന പേരുകളെല്ലാം അഴിമതിയുമായി ബന്ധപ്പെട്ടിരിക്കുന്നു- എന്നായിരുന്നു അവരുടെ ട്വീറ്റിന്റെ ഉള്ളടക്കം.

തന്റെ പഴയി ട്വീറ്റുകൾ കുത്തിപ്പൊക്കുന്നത് കോൺഗ്രസ് പ്രവ‍ര്‍ത്തകരുടെ ആശയറ്റ നിരാശയാണ് കാണിക്കുന്നതെന്ന് ഖുശ്ബു പ്രതികരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഞാൻ കോൺഗ്രസിലായിരുന്നപ്പോൾ പോസ്റ്റ് ചെയ്ത മോദി ട്വീറ്റിൽ എനിക്ക് ഒരു തെറ്റും തോന്നുന്നില്ല. അന്ന് ഞാൻ പിന്തുടര്‍ന്ന നേതാക്കളും സംസാരിച്ച ഭാഷയും കോൺഗ്രസ് പാര്‍ട്ടിയുടേതായിരുന്നു എന്ന് ഖുശ്ബു പറഞ്ഞു. നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദര്‍ 2020-ലാണ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്.

കോൺഗ്രസ് മുഖമായ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസമാണ് സമാനമായൊരു പരാമര്‍ശത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടത്. രണ്ട് വര്‍ഷത്തെ ശിക്ഷ ലഭിച്ചതോടെ വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. രാഹുൽ ഗാന്ധിക്കെതിരെ കേസ് കൊടുത്ത ഗുജറാത്ത് മന്ത്രി പൂർണേഷ് മോദി, ഖുശ്ബു സുന്ദറിനെതിരെ കേസ് കൊടുക്കുമോ എന്ന് ചോദിച്ചായിരുന്നു കോൺഗ്രസ് അനുഭാവികൾ ഖുശ്ബുവിന്റെ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചത്. 

Read more: പകരം പ്രിയങ്കയോ?, മാപ്പില്ല, പോരാട്ടമെന്ന് രാഹുൽ, പരീക്ഷയിലും മെസിയെ എഴുതാത്ത നെയ്മര്‍ ആരാധിക -10 വാര്‍ത്ത

അതേസമയം, രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടം തുടരുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണം. എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും രാജ്യത്തെ ജനാധിപത്യത്തിന്റെ ശബ്ദത്തിനായാണ് താൻ പോരാടുന്നതെന്നും രാഹുൽ ആവ‍ര്‍ത്തിച്ചു.