അറസ്റ്റിൽ നിന്ന് ഒഴിവാകാൻ 5 മണിക്കൂറാണ് മോഷ്ടാവ് കുളത്തിന് അടിയിൽ ഒളിച്ചിരുന്നത്. ഈ സമയത്ത് താമരയുടെ തണ്ട് ഉപയോഗിച്ചായിരുന്നു ഇയാൾ ശ്വസിച്ചിരുന്നത്.

സിഹോര: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ എസി കോച്ചിൽ നിന്ന് അതിവേഗത്തിൽ ഇറങ്ങിപ്പോയി യുവാവ്, സംശയം തോന്നി പിന്തുടർന്നു. റെയിൽ പാളത്തിന് സമീപത്തെ താമരക്കുളം വരെ പോയ യുവാവിനെ കാണാനില്ല. സിനിമാ സ്റ്റൈൽ തെരച്ചിലിൽ താമരക്കുളത്തിൽ അഞ്ച് മണിക്കൂറോളം ഒളിച്ചിരുന്ന മോഷ്ടാവായ യുവാവിനെ പിടികൂടി പൊലീസ്. അറസ്റ്റിൽ നിന്ന് ഒഴിവാകാൻ 5 മണിക്കൂറാണ് മോഷ്ടാവ് കുളത്തിന് അടിയിൽ ഒളിച്ചിരുന്നത്. ഈ സമയത്ത് താമരയുടെ തണ്ട് ഉപയോഗിച്ചായിരുന്നു ഇയാൾ ശ്വസിച്ചിരുന്നത്. മധ്യപ്രദേശിലെ സിഹോറ റെയിൽവേ സ്റ്റേഷന് സമീപമാണ് സിനിമാ സ്റ്റൈൽ രംഗങ്ങളെ വെല്ലുന്ന ഈ സംഭവം നടന്നത്.റെയില്‍വേയുടെ പിടികിട്ടാപ്പുള്ളികളില്‍ പ്രധ‌ാനിയായ ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശി ഹര്‍വീന്ദര്‍ സിംഗ് എന്ന കുറ്റവാളിയെയാണ് അതിസാഹസികമായി പിടികൂടിയത്. ട്രെയിനുകളിലെ എസി കോച്ചുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ പ്രധാനമായും ലക്ഷ്യമിടുന്ന ഇയാൾ ആർപിഎഫിന്റെ കെണിയിൽ നിന്നും രക്ഷപ്പെടാനാണ് സമീപത്തെ കുളത്തിലേക്ക് ചാടിയത്. പുല്ല് കയറി, മാലിന്യം മൂടിയ കുളത്തിനടിയിൽ ഇയാൾ ഒളിച്ചതോടെ പൊലീസും വലഞ്ഞു. 

വെള്ളത്തിനടിയിൽ ഒളിച്ചിരുന്ന ഇയാളെ കണ്ടെത്താൻ ആർപിഎഫ് ഉദ്യോഗസ്ഥർ ഏറെ ബുദ്ധിമുട്ടി. കാഴ്ചാ പരിധി കുറവായതിനാൽ ഒടുവിൽ റെയിൽവേ പൊലീസിന് മുങ്ങൽ വിദഗ്ധരുടെ സഹായവും തേടേണ്ടി വന്നു. അഞ്ചുമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇയാളെ കണ്ടെത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ പോലും അത്ഭുതപ്പെട്ടത്. ഒരു താമരത്തണ്ട് ശ്വസനക്കുഴലായി ഉപയോഗിച്ചാണ് ഇയാൾ ഇത്രയും നേരം ശ്വാസം മുട്ടാതെ വെള്ളത്തിനടിയിൽ ഒളിച്ചിരുന്നത്. ഇയാളുടെ പേരിൽ വിവിധ സംസ്ഥാനങ്ങളിലായി രണ്ട് ഡസനോളം കേസുകൾ നിലവിലുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുള്ളത്. പിടികൂടാൻ പൊലീസ് ഉറച്ചതോടെയാണ് മോഷ്ടാവിന്റെ കുബുദ്ധി പാളിയത്.ഏപ്രിൽ 6ന് പുലർച്ചെ ജബൽപൂർ ഡിവിഷന് കീഴിലുള്ള സിഹോറ റെയിൽവേ സ്റ്റേഷനിൽ പുലര്‍ച്ചെ പെട്രോളിങ്ങിലുള്ള ഉദ്യോഗസ്ഥരാണ് ട്രെയിനില്‍ നിന്ന് സംശാസ്പദമായ രീതിയില്‍ ഒരാള്‍ ഇറങ്ങി അതിവേഗം നടന്നുപോകുന്നത് ശ്രദ്ധിച്ചത്. ട്രെയിനിനുള്ളിൽ യാത്രക്കാരിയുടെ പഴ്സ് മോഷണം പോയതായി വിവരം ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതോടെയാണ് യുവാവിന്റെ തിടുക്കപ്പെട്ടുള്ള പോക്കിൽ സംശയം തോന്നിയത്. ആർപിഎഫ് ഉദ്യോഗസ്ഥർ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി സ്റ്റേഷന് പുറത്തേക്ക് ഓടി അടുത്തുള്ള കുളത്തില്‍ ചാടുകയായിരുന്നു.

Scroll to load tweet…

ടിക്കറ്റുകൾ എടുത്ത് എസി കോച്ചുകളിൽ കയറി യാത്രക്കാർ ഉറങ്ങുന്ന സമയം കാത്തിരുന്ന് മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ രീതി. പണം, സ്വർണാഭരണങ്ങൾ എന്നിവയ്ക്ക് പുറമെ ആയുധങ്ങൾ വരെ ഇയാൾ മോഷ്ടിച്ചിരുന്നു. മോഷണ വസ്തുക്കള്‍ മറ്റ് കോച്ചുകളിലുള്ള കൂട്ടാളികൾക്ക് കൈമാറിയ ശേഷം തിരക്കില്ലാത്ത സ്റ്റേഷനുകളിൽ ഇയാൾ നിശബ്ദമായി ഇറങ്ങിപ്പോവുകയാണ് പതിവ്.മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി ഇയാൾക്കെതിരെ 21ലധികം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം