പണം പിൻവലിക്കാൻ അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പണം കൈമാറുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടതെന്നും ബാങ്ക്. പരാതിക്കാരനായ ജിതു മുണ്ടയ്ക്ക് ബാങ്ക് നടപടിക്രമങ്ങളെക്കുറിച്ച് അറിയാത്തതാണ് കാരണമെന്നും ബാങ്കിൻ്റെ വിശദീകരണം

ദില്ലി: ഒഡീഷയിൽ പണം പിൻവലിക്കാൻ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തിൽ വിശദീകരണവുമായി ഒഡീഷ ഗ്രാമീൺ ബാങ്ക്. പണം പിൻവലിക്കാൻ അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പണം കൈമാറുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടതെന്നും ബാങ്ക് വിശദീകരിച്ചു. പരാതിക്കാരനായ ജിതു മുണ്ടയ്ക്ക് ബാങ്ക് നടപടിക്രമങ്ങളെക്കുറിച്ച് അറിയാത്തതാണ് കാരണമെന്നും ബാങ്ക് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെയാണ് സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ ജിതു മുണ്ടയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പിന്നാലെ ബാങ്കിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. സഹോദരിയുടെ അക്കൗണ്ടിലെ പണം പിൻവലിക്കാനെത്തിയ ജിതുവിനോടാണ് ബാങ്ക് അധികൃതർ അക്കൌണ്ട് ഉടമ നേരിട്ട് എത്തണമെന്ന് പറഞ്ഞിരുന്നു. എന്നാൽ സഹോദരി മരിച്ച് പോയെന്ന് പറഞ്ഞിട്ട് ബാങ്ക് അധികൃതർ കേൾക്കാൻ തയ്യാറായില്ലെന്നും ഒടുവിലാണ് തെളിവിനായി സഹോദരിയുടെ അസ്ഥികൂടം ഹാജരാക്കിയതെന്നും ജിതു പറയുന്നു.