ഗാന്ധിജിക്ക് ആതിഥ്യമരുളിയ ഒഡീഷയിലെ സർക്കാർ ഗസ്റ്റ് ഹൗസ് മ്യൂസിയമാക്കി മാറ്റുമെന്ന് അധികൃതർ
1934 ഗാന്ധിജി നടത്തിയ ചരിത്രപ്രസിദ്ധമായ പദയാത്രയുടെ സമയത്ത് മൂന്ന് ദിവസങ്ങൾ ഇവിടെ താമസിച്ചിരുന്നവെന്ന് അധികൃതർ വ്യക്തമാക്കി.
ഒഡീഷ: മഹാത്മാഗാന്ധിക്ക് ആതിഥേയത്വം വഹിച്ച ഒഡീഷയിലെ കേന്ദ്രപറ ജില്ലയിലെ സർക്കാർ ഗസ്റ്റ് ഹൗസ് നവീകരിച്ച് മ്യൂസിയമാക്കി മാറ്റാൻ തീരുമാനിച്ച് അധികൃതർ. കൊളോണിയൽ കാലഘട്ടത്തിലെ ഈ ഗസ്റ്റ് ഹൗസ് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസ് കം റെസിഡൻസിന് സമീപമുള്ള ഗരാപൂരിലാണ് സ്ഥിതി ചെയ്യുന്നത്. 1934 ഗാന്ധിജി നടത്തിയ ചരിത്രപ്രസിദ്ധമായ പദയാത്രയുടെ സമയത്ത് മൂന്ന് ദിവസങ്ങൾ ഇവിടെ താമസിച്ചിരുന്നവെന്ന് അധികൃതർ വ്യക്തമാക്കി.
'ഗാന്ധിയുടെ മരണം യാദൃച്ഛികം'; ഒഡിഷ സര്‍ക്കാറിന്‍റെ ബുക്ക്‌ലെറ്റ് വിവാദത്തില്‍ ...
ബാപ്പുവിന് ആദരം അർപ്പിക്കുന്നതിനായിട്ടാണ് ഗസ്റ്റ് ഹൗസിനെ മ്യൂസിയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചതെന്ന് കേന്ദ്രപാറ എംഎൽഎ ശശിഭൂഷൺ ബെഹെര പറഞ്ഞു. നിർദ്ദിഷ്ട മ്യൂസിയത്തിൽ ഫോട്ടോ ഗാലറി, ലൈബ്രറി, കോൺഫറൻസ് ഹാൾ എന്നിവ നിർമ്മിക്കാനാണ് പദ്ധതി എന്നും ബെഹെറ കൂട്ടിച്ചേർത്തു. രാഷ്ട്രപിതാവ് അന്ന് ഉപയോഗിച്ചിരുന്ന ഫർണിച്ചറുകളും കട്ടിലുകളും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അവ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1934 ലെ പദയാത്രയിൽ മഹാത്മാഗാന്ധി മെയ് 28 ന് ഗരാപൂരിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിച്ചിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.