അനന്തനാഗിൽ ഇതുവരെ നാല് സുരക്ഷാസേന ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. അതിനിടെ, ഭീകരരുടെ ഒളിത്താവളമെന്ന് സംശയിക്കുന്ന സ്ഥലങ്ങളിൽ സുരക്ഷ സേന ഡ്രോൺ ഉപയോഗിച്ച് ഗ്രനേഡ് ആക്രമണം നടത്തി. 

ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്തനാഗിൽ ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു. ഇന്നലെ മുതൽ ഈ സൈനികനെ കാണാതായിരുന്നു. അനന്തനാഗിൽ ഇതുവരെ നാല് സുരക്ഷാസേന ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. അതിനിടെ, ഭീകരരുടെ ഒളിത്താവളമെന്ന് സംശയിക്കുന്ന സ്ഥലങ്ങളിൽ സുരക്ഷ സേന ഡ്രോൺ ഉപയോഗിച്ച് ഗ്രനേഡ് ആക്രമണം നടത്തി. 

അനന്തനാഗിലെ കൊകേർനാഗ് വനമേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഭീകരർക്കായി കഴിഞ്ഞ മൂന്ന് ദിവസമായി വ്യാപക തെരച്ചിലാണ് സൈന്യം നടത്തുന്നത്. ഡ്രോണുകൾ അടക്കം ഉപയോഗിച്ച് സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. മേഖലയില്‍ ഇന്ന് രാവിലെയും ഏറ്റുമുട്ടല്‍ നടന്നതായാണ് വിവരം. കഴിഞ്ഞ ദിവസം രണ്ട് സുരക്ഷസേന ഉദ്യോഗസ്ഥർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

അതേസമയം, ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജർ ആഷിഷ് ദോൻചാകിന്‍റെ മൃതദേഹം ഹരിയാനയിലെ പാനിപ്പത്തില്‍ സംസ്കരിച്ചു. പൊതുദർശനത്തിന് ശേഷം സൈനിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. വീരമൃത്യു വരിച്ച കേണല്‍ മൻപ്രീത് സിങിന്‍റെ മൃതദേഹം ജന്മനാടായ പഞ്ചാബിലെ മുള്ളാൻപൂരിലേക്ക് കൊണ്ടുപോയി. പൊതുദ‍ർശനത്തിന് ശേഷം സംസ്കാര ചടങ്ങുകള്‍ നടക്കും. ഈ ബുധനാഴ്ചയാണ് അനന്തനാഗിലെ കൊകേർനാഗില്‍ കനത്ത ഏറ്റുമുട്ടല്‍ നടന്നത്. രജൗരിയിലെ ഏറ്റുമുട്ടലിന് പിന്നാലെയായിരുന്നു അനന്തനാഗില്‍ വെടിവെപ്പ് ഉണ്ടായത്.