അയോധ്യയിൽ ഒരു സഹപൂജാരിക്ക് കൂടി കൊവിഡ്; രാമജന്മഭൂമിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 16 പൊലീസുകാർക്കും രോഗം
നേരത്തെ രോഗം ബാധിച്ച സഹപൂജാരിയുടെ സമ്പർക്ക പട്ടികയിലുള്ളയാളാണ്. രാമജന്മഭൂമിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 16 പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചു.
ലഖ്നൗ: അയോധ്യയിൽ രാമക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ഭൂമിപൂജയ്ക്കായി അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാവുന്നതിനിടെ ഒരു സഹപൂജാരിക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ രോഗം ബാധിച്ച സഹപൂജാരിയുടെ സമ്പർക്ക പട്ടികയിലുള്ളയാളാണ്. രാമജന്മഭൂമിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 16 പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചു.
ഭൂമിപൂജയ്ക്കുള്ള മുഖ്യപൂജാരിയായ സത്യേന്ദ്രദാസിന്റെ സഹായിയായ പ്രദീപ് ദാസ് എന്ന പൂജാരിക്ക് നേരത്തെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടയാളാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്ന വ്യക്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഭൂമിപൂജ ചടങ്ങിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ സ്ഥലം സന്ദർശിച്ചിരുന്നു. അന്നത്തെ ചിത്രങ്ങളിലും ദൃശ്യങ്ങളിലും പ്രദീപ് ദാസ് മുഖ്യമന്ത്രിക്ക് തൊട്ടടുത്ത് നിൽക്കുന്നതും, പൂജയുൾപ്പടെ തൊട്ടടുത്ത് നിന്ന് നിർവഹിക്കുന്നതും കാണാം. രാംജന്മഭൂമി മന്ദിരത്തിലെ മുഖ്യപൂജാരിയായ സത്യേന്ദ്രദാസും തൊട്ടടുത്ത് നിൽക്കുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. പ്രദീപ്ദാസിന് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും പരിപാടി മുടക്കില്ലെന്നും കൊവിഡ് ചട്ടമനുസരിച്ചുള്ള എല്ലാ പ്രോട്ടോക്കോളുകളും പാലിക്കുമെന്നും രാമജന്മഭൂമി ട്രസ്റ്റ് അറിയിച്ചിരുന്നു.
അതേസമയം, ഭൂമിപൂജാ ചടങ്ങിനോടനുബന്ധിച്ചുള്ള ക്ഷണപത്രിക പുറത്തിറങ്ങി. ഇതു പ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നാല് വിശിഷ്ടാതിഥികൾ കൂടി വേദിയിലുണ്ടാകും. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാംജന്മഭൂമി ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാൽദാസ് എന്നിവരുടെ പേരുകളാണ് ക്ഷണപത്രികയിലുള്ളത്.
അയോധ്യക്കേസിലെ ഹർജിക്കാരിലൊരാളായ ഇഖ്ബാൽ അൻസാരിക്കാണ് ആദ്യ ക്ഷണപത്രിക നൽകിയതെന്നാണ് വിവരം. 'ശ്രീരാമന്റെ ഇച്ഛ' എന്നാണ് ഇതിനോട് അദ്ദേഹം പ്രതികരിച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. നൂറ്റിഅമ്പതോളം ആളുകൾക്ക് ഭൂമിപൂജയ്ക്ക് ക്ഷണമുണ്ടെന്നാണ് സൂചന. ബുധനാഴ്ചയാണ് ഭൂമിപൂജ. രാമക്ഷേത്രനിർമ്മാണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി 40 കിലോഗ്രാം തൂക്കം വരുന്ന വെള്ളികൊണ്ടുള്ള തറക്കല്ലിടുമെന്നാണ് ലഭിക്കുന്ന വിവരം.
Read Also: അയോധ്യയില്‍ രാമക്ഷേത്രം 2023ല്‍ പൂര്‍ത്തിയാകും; ഭൂമിപൂജയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി...