ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യൻ നിലപാട് വിശദീകരിക്കാനുള്ള പ്രതിനിധി സംഘം ചൈനയും കാനഡയും തുർക്കിയും സന്ദർശിക്കില്ല
ദില്ലി: ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്ല. ചൈനയും കാനഡയും തുർക്കിയും ഈ ഘട്ടത്തിൽ ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. പാകിസ്ഥാനുമായുള്ള തീവ്ര സൗഹൃദമാണ് ചൈനയും തുർക്കിയും ഒഴിവാക്കാനുള്ള കാരണം. ഇന്ത്യാ വിരുദ്ധ നിലപാടുയർത്തി ഖലിസ്ഥാൻ വിഘടന വാദത്തെ പിന്തുണക്കുന്നതിനാലാണ് കാനഡക്കെതിരായ നിലപാട്.

അതേസമയം ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ അടുത്ത വർഷം യുഎൻ രക്ഷാ സമിതിയിൽ ചേരുന്ന രാജ്യങ്ങളിലടക്കം ഇന്ത്യൻ സംഘം സന്ദർശനം നടത്തുന്നുണ്ട്. പാക് കേന്രീകൃത ഭീകര സംഘടനകൾക്കെതിരായ തെളിവുകൾ ഇന്ത്യ സംഘാംഗങ്ങൾക്ക് നൽകും. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഈ തെളിവുകൾ നൽകും. അതേസമയം തൃണമൂൽ കോൺഗ്രസിനോട് സംസാരിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിനിധി സംഘത്തെ അയക്കുന്നതിനെ എതിർക്കുന്ന രാഷ്ട്രീയം അനാവശ്യമെന്ന് ശരദ് പവാർ വ്യക്തമാക്കി.
അതിർത്തിയിലുള്ള സൈനിക ക്യാംപുകൾ അതീവ ജാഗ്രതയിൽ തുടരണമെന്ന് സംയുക്ത സൈനിക മേധാവി നിർദേശം നൽകിയിട്ടുണ്ട്. പാകിസ്ഥാൻറെ ഏത് സാഹസത്തിനും കടുത്ത മറുപടി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിർത്തിയിൽ അധികമായി വിന്യസിച്ച സേനയെ രണ്ടു രാജ്യങ്ങളും പിൻവലിച്ചു. പകുതി സൈനികർ ക്യാംപുകളിലേക്ക് മടങ്ങി. പാകിസ്ഥാൻ ഇന്നലെയും വെടിനിർത്തൽ കരാർ പാലിച്ചു. പഹൽഗാം ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ വിവിധ സ്ഥലങ്ങളിൽ സുരക്ഷ കൂട്ടാനും തീരുമാനമുണ്ട്. ആരാധനാലയങ്ങൾക്കും ടൂറിസം കേന്ദ്രങ്ങൾക്കും സുരക്ഷ കൂട്ടും. അയോധ്യയിൽ സിആർപിഎഫ് ഡിജി നേരിട്ടെത്തി സുരക്ഷ വിലയിരുത്തി. ആർഎസ്എസ് ആസ്ഥാനത്തിനും സുരക്ഷ കൂട്ടും.


