അതേസമയം ജമ്മു കശ്മീരിലെ സുരക്ഷ വിലയിരുത്തിയ സൈന്യവും പൊലീസും രാജ്യവിരുദ്ധപ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
ദില്ലി: ജമ്മുകശ്മീരിൽ ഭീകരർക്കതിരെ നടപടി കടുപ്പിച്ച് ഓപ്പറേഷൻ ത്രാഷിയുമായി സുരക്ഷസേന. കിഷ്ത്വാറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. പരിക്കേറ്റ സൈനികൻ വീരമൃത്യു വരിച്ചു. അതേസമയം ജമ്മു കശ്മീരിലെ സുരക്ഷ വിലയിരുത്തിയ സൈന്യവും പൊലീസും രാജ്യവിരുദ്ധപ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
ചാത്രൂ മേഖലയിലെ സിങ്പ്പോര പ്രദേശത്താണ് നാലു ഭീകരരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സുരക്ഷസേന തെരച്ചിലിൽ തുടങ്ങിയത്. പ്രദേശം സുരക്ഷാസേന വളഞ്ഞതോടെ ഭീകരർ സുരക്ഷസേനയ്ക്ക് നേരെ വെടിവെക്കുകയായിരുന്നു. പുലർച്ചെ 6.50 ഓടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഈ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെയ്ഫുള്ള, ഫർമാൻ, ആദിൽ ഉൾപ്പെടെയുള്ള ഭീകരരെയാണ് സൈന്യം വളഞ്ഞതെന്നാണ് വിവരം. ഇതിൽ രണ്ട് ഭീകരരെയാണ് സേന വധിച്ചത്. മറ്റുള്ളവർക്കായി ശക്തമായ തെരച്ചിൽ തുടരുകയാണ്. വനമേഖലയിൽ നീരീക്ഷണത്തിന് ഹെലികോപ്ടറും ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സൈനികൻ പിന്നീട് വീരമൃത്യു വരിച്ചെന്ന് സൈന്യം അറിയിച്ചു. മഹാരാഷ്ട്ര സ്വദേശിയായ സൈനികൻ സിപോയ് ഗെയ്ക്ലവാദ് പി സന്ദീപാണ് വീരമൃത്യു വരിച്ചതെന്നാണ് വിവരം.
അതേസമയം, അതിർത്തി പ്രദേശങ്ങളിലെ സുരക്ഷ വിലയിരുത്തിയ കരേസനയും ജമ്മു കശ്മീർ പൊലീസും അതിർത്തി വഴിയുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. നിയന്ത്രണരേഖ പ്രദേശത്ത് നിന്നുള്ള നുഴഞ്ഞുകയറ്റം കർശനമായി തടയാനുള്ള നടപടികളിലാണ് സൈന്യം. ഇതിനായുള്ള തയ്യാറെടുപ്പുകൾ വടക്കൻ കമാൻഡർ ലഫ് ജനറൽ പ്രതീഖ് ശർമ്മയുടെ നേതൃത്വത്തിൽ വിലയിരുത്തി. അമർനാഥ് യാത്രയ്ക്കായി പഴുതടച്ച സുരക്ഷ ഉറപ്പാക്കാനാണ് കേന്ദ്ര നിർദ്ദേശം. ഇതിനായി കൂടുതൽ അർധസൈനികരെ കശ്മീർ മേഖലയിലടക്കം വിന്യസിക്കും.


