കാർഷിക നിയമത്തെ എതിർത്തത് ചെറുഗ്രൂപ്പെന്ന് സർക്കാർ: സർവകക്ഷി യോഗത്തിൽ ആഞ്ഞടിച്ച് പ്രതിപക്ഷം
താങ്ങുവിലയ്ക്ക് നിയമസംരക്ഷണം, ഇലക്ട്രിസിറ്റി നിയമം പിൻവലിക്കൽ എന്നീ കർഷകരുടെ ആവശ്യം അംഗീകരിക്കണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗെ ആവശ്യപ്പെട്ടു

ദില്ലി: വിവാദ കാർഷിക നിയമങ്ങളിൽ സർക്കാരിനെതിരെ സർവ്വകക്ഷി യോഗത്തിൽ ആഞ്ഞടിച്ച് പ്രതിപക്ഷം. നിയമം പിൻവലിക്കേണ്ടി വന്നത് കേന്ദ്രസർക്കാരിന്റെ ഏകാധിപത്യ ശൈലിക്കേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ചെറിയൊരു ശതമാനമാണ് നിയമങ്ങളെ എതിർത്തതെന്ന് സർക്കാർ തിരിച്ചടിച്ചു. പാർലമെൻറ് സമ്മേളനം നാളെ തുടങ്ങാനിരിക്കെ പ്രതിപക്ഷ നിരയിൽ ഭിന്നത ദൃശ്യമായി.
താങ്ങുവിലയ്ക്ക് നിയമസംരക്ഷണം, ഇലക്ട്രിസിറ്റി നിയമം പിൻവലിക്കൽ എന്നീ കർഷകരുടെ ആവശ്യം അംഗീകരിക്കണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗെ ആവശ്യപ്പെട്ടു. നാളെ മുതൽ അടുത്ത മാസം 23 വരെ നീണ്ടുനിൽക്കുന്ന പാർലമെൻറ് ശീതകാല സമ്മേളനത്തിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബില്ലിലാണ് എല്ലാവരുടെയും കണ്ണ്.
ബില്ലിൻറെ ലക്ഷ്യങ്ങളിൽ മൂന്നു നിയമങ്ങളും കാർഷിക വളർച്ചയ്ക്ക് കൊണ്ടു വന്നതെന്ന് സർക്കാർ ന്യായീകരിക്കുന്നു. ചെറിയ ഗ്രൂപ്പാണ് എതിർപ്പുയർത്തിയത്. രാജ്യവികസനത്തിൽ എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോകാനാണ് നിയമങ്ങൾ പിൻവലിക്കുന്നതെന്നും സർക്കാർ വിശദീകരിക്കുന്നു.
എന്നാൽ വീഴ്ച അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സ്പ്രീക്കർ വിളിച്ച സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പട്ടു. മരിച്ച കർഷകർക്ക് ഇരുസഭകളും ആദരാഞ്ജലി അർപ്പിക്കണം. താങ്ങുവിലയ്ക്ക് സംരക്ഷണം നൽകാനുള്ള നിയമം അജണ്ടയിൽ ഉണ്ടാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
മാധ്യമങ്ങൾക്ക് പാർലമെൻറിൽ ഏർപ്പെടുത്തുന്ന നിയന്ത്രണം പിൻവലിക്കണമെന്ന് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. എല്ലാ വിഷയങ്ങളിലും തുറന്ന ചർച്ചയ്ക്ക് തയ്യാറെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. സഭയിലെ തന്ത്രം ചർച്ച ചെയ്യാൻ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗ്ഗെ വിളിച്ച യോഗം തൃണമൂൽ കോൺഗ്രസ് ബഹിഷ്ക്കരിക്കും. കോൺഗ്രസിന് എല്ലാ പാർട്ടികളുടെയും നേതൃത്വം അവകാശപ്പെടാനാവില്ലെന്നാണ് തൃണമൂൽ നിലപാട്.