എഎപി അംഗം സഞ്ജയ് സിംഗിനെ കൂടി ഇന്ന് സസ്പെൻഡ് ചെയ്തു. പേപ്പർ വലിച്ചുകീറി ചെയറിന് നേരെ എറിഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ദില്ലി: പാർലമെന്‍റില്‍ എംപിമാർക്കെതിരായ നടപടിയിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. രാജ്യസഭയിൽ നിന്ന് എഎപി നേതാവ് സഞ്ജയ് സിംഗിനെയും സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ രാത്രിയും പകലും പ്രതിഷേധം തുടരാനാണ് തീരുമാനം. രാജ്യസഭയിൽ നിന്ന് വെള്ളിയാഴ്ച വരെ പുറത്താക്കിയ അംഗങ്ങളും ഗാന്ധി പ്രതിമയ്ക്കടുത്ത് ധർണ്ണ തുടരുകയാണ്. എഎപി അംഗം സഞ്ജയ് സിംഗിനെ കൂടി ഇന്ന് സസ്പെൻഡ് ചെയ്തു. പേപ്പർ വലിച്ചുകീറി ചെയറിന് നേരെ എറിഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
Read Also : രാജ്യസഭയിൽ ഒരു എംപിക്ക് കൂടി സസ്പെൻഷൻ, നടപടി പേപ്പർ വലിച്ചു കീറി പ്രതിഷേധിച്ചതിനെന്ന് വിശദീകരണം
ഇവരെ തിരിച്ചെടുക്കുന്നതു വരെ സഭാ നടപടികളോട് സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. കൊവിഡ് കാരണം വിശ്രമിക്കുന്ന ധനമന്ത്രി എത്തിയിട്ടേ ജിഎസ്ടി വിഷയത്തിൽ ചർച്ചയുള്ള എന്നായിരുന്നു സർക്കാരിന്‍റെ ഇതുവരെയുള്ള നിലപാട്. എന്നാൽ എപ്പോൾ വേണമെങ്കിലും ചർച്ചയാവാം എന്ന് ഇന്ന് സർക്കാർ നിലപാട് തിരുത്തി. എന്നാൽ അംഗങ്ങൾക്കെതിരായ നടപടി പിൻവലിക്കും വരെ സഹകരണം ഇല്ലെന്നാണ് പ്രതിപക്ഷ തീരുമാനം. രാത്രിയും പകലും ധർണ്ണ തുടരും. അടുത്തയാഴ്ച ചർച്ച നടത്തി ഒത്തുതീർപ്പിലെത്താനാണ് സർക്കാർ നീക്കമെന്നാണ് സൂചന.
ആന്‍റി ഡോപ്പിങ് ബില്‍ ലോക്സഭയില്‍ പാസായി; ഉത്തേജക മരുന്ന് പരിശോധനയുടെ ഹബ്ബായി ഇന്ത്യ മാറുമെന്ന് മന്ത്രി
ഉത്തേജക മരുന്ന് ഉപയോഗം തടയാനുള്ള ആന്‍റി ഡോപ്പിങ് ബില്‍ ലോക്സഭയില്‍ പാസായി. നിലവില്‍ ഇതിനായി നിയമം ഉള്ള അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും എത്തുകയാണെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ ലോക്സഭയില്‍ പറഞ്ഞു. ഇന്ത്യയുടെ യശ്ശസ്സ് വര്‍ധിപ്പിക്കാൻ ദേശീയ ഉത്തേജക ഉപയോഗ നിരോധന ബില്ലിന് സാധിക്കും. ഉത്തേജക പരിശോധനയുടെ ഹബ്ബായി ഇന്ത്യ മാറുമെന്നും കായികമന്ത്രി സഭയില്‍ പറഞ്ഞു. രാജ്യസഭയിലും പാസായാല്‍ രാഷ്ട്രപതിയുടെ അനുമതിയോടെ ബില്‍ നിയമമാകും.
