കോൺഗ്രസ് പ്രതിഷേധം, ദില്ലിയിൽ ഇന്നും നാടകീയ രംഗങ്ങൾ, എംപിമാർ അറസ്റ്റിൽ
എഐസിസി ആസ്ഥാനത്ത് പ്രതിഷേധിച്ച പ്രവർത്തകരും ദില്ലി പൊലീസും തമ്മിൽ ഏറ്റുമുട്ടി. പാർലമെന്റിൽ നിന്നാണ് എംപിമാർ പ്രതിഷേധവുമായി രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയത്.
ദില്ലി : നാഷണൽ ഹെറാൾഡ് കേസിലെ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ചോദ്യം ചെയ്യലിലും ഇഡി നടപടികളിലും ദില്ലിയിൽ വൻ പ്രതിഷേധം. പാർലമെന്റിൽ നിന്നും കാൽനടയായി രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കോൺഗ്രസ് എംപിമാരെ അറസ്റ്റ് ചെയ്തു. എഐസിസി ആസ്ഥാനത്ത് പ്രതിഷേധിച്ച പ്രവർത്തകരും ദില്ലി പൊലീസും തമ്മിൽ ഏറ്റുമുട്ടി. പാർലമെന്റിൽ നിന്നാണ് എംപിമാർ പ്രതിഷേധവുമായി രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയത്. എന്നാൽ മാർച്ച് വിജയ് ചൌക്കിൽ പൊലീസ് തടഞ്ഞു. മാർച്ച് നയിച്ച കെ സി വേണുഗോപാൽ, മുകൾ വാസ്നിക്ക് അടക്കമുള്ള എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി. എഐസിസി ആസ്ഥാനത്തും വനിതകൾ അടക്കമുള്ള പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കി.
രാജ്യസഭയിൽ പ്രതിഷേധിച്ച ഒരു എംപിക്ക് കൂടി സസ്പെൻഷൻ
രാജ്യസഭയിൽ പ്രതിഷേധിച്ച ഒരു എംപിക്ക് കൂടി സസ്പെൻഷൻ. ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. രാജ്യസഭയിൽ ഇന്നലെ പേപ്പർ വലിച്ചു കീറി എറിഞ്ഞതിനാണ് സസ്പെൻഷനെന്നാണ് വിശദീകരണം. വെളളിയാഴ്ച വരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ നടപടിയെടുത്ത പ്രതിപക്ഷ എംപിമാരുടെ എണ്ണം 20 ആയി. ഇന്നലെ അഞ്ച് പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 19 എംപിമാരെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ലോക്സഭയിൽ പ്രതിഷേധിച്ച നാല് കോൺഗ്രസ് എംപിമാരെയും സസ്പെൻഡ് ചെയ്തു. ഇതോടെ പാർലമെന്റിൽ ഇത്തവണ സസ്പെന്ഡ് ചെയ്യപ്പെട്ടത് 24 എംപിമാരാണ്. വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീണ്ടും ഒരാൾക്കെതിരെ കൂടി നടപടിയെടുത്തത്. പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധം ശക്തമാണ്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും രണ്ട് മണിവരെ നിറുത്തി വച്ചു.
മൂന്നാം ദിവസം ചോദ്യം ചെയ്യൽ, സോണിയാ ഗാന്ധി ഇഡി ആസ്ഥാനത്ത്, പ്രതിഷേധമുയർത്തി കോൺഗ്രസ്