സാധനങ്ങൾ തിരികെ എടുക്കാൻ വിസമ്മതിച്ചതിനാൽ 15 കാരി കടയുടമയെ മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു

ഹാപൂർ: വാങ്ങിയ സാധനം തിരികെ എടുത്ത് പണം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു പെൺകുട്ടി വരുന്നു. എന്നാൽ ഇത് തിരികെ വാങ്ങാൻ കടയിലെ ജീവനക്കാര്‍ തയ്യാറായില്ല. ഏറെ നേരം കാത്തിരുന്ന് തര്‍ക്കിച്ച ശേഷം 15 വയസ് മാത്രം പ്രായമുള്ള പെൺകുട്ടി ചെയ്തതിന്റെ ഞെട്ടലിലാണ് സോഷ്യൽ മീഡിയ. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലാണ് സംഭവം. സാധനങ്ങൾ തിരികെ എടുക്കാൻ വിസമ്മതിച്ചതിനാൽ 15 കാരി കടയുടമയെ മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൃഷ്ണഗഞ്ചിലെ കടയ്ക്കുള്ളിൽ വെള്ളിയാഴ്ച നടന്ന സംഭവം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 

തന്റെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി. കുറച്ച് നേരെ അത് ഉപയോഗിച്ച ശേഷം തിരികെ നൽകുകയും പണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് പെൺകുട്ടി ആവര്‍ത്തിച്ചതോടെ തിരികെ സാധനം എടുക്കാൻ കഴിയില്ലെന്ന കടയുടമ പറഞ്ഞു. ആദ്യം തെറി പറഞ്ഞ പെൺകുട്ടി, തുടര്‍ന്നാണ് മൂര്‍ച്ചയുള്ള കത്തിയെടുത്ത് ആക്രമിച്ചതെന്ന് കടയുടമ പറഞ്ഞു. കൈക്കും വയറിനും ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിക്രമം നടക്കുമ്പോൾ, മൂന്നുനാല് പേര്‍ കടയിലുണ്ടായിരുന്നു. ആക്രമണ ശേഷം പെൺകുട്ടി കടയിൽ നിന്ന് പുറത്തേക്ക് ഓടിയപ്പോൾ ഇവരാണ് പെൺകുട്ടിയെ പിടികൂടിയത്. കടയുടമയുടെ കുടുംബം പെൺകുട്ടിക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, പെൺകുട്ടിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ചികിത്സയിലാണെന്നും പ്രദേശവാസികൾ പറഞ്ഞു.

Scroll to load tweet…