ചിദംബരത്തിന് ജാമ്യമില്ല, കസ്റ്റഡി കാലാവധി നീട്ടി; ജയിലിലെത്തി രാഹുലും പ്രിയങ്കയും
അന്വേഷണം തുടരുന്ന സാഹചര്യത്തിൽ 14 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് ദില്ലി പ്രത്യേക കോടതിയുടെ തീരുമാനം.
ദില്ലി: ഐഎൻഎക്സ് മീഡിയ എൻഫോഴ്സ്മെന്‍റ് കേസിൽ മുന്‍ കേന്ദ്രധനമന്ത്രി പി ചിദംബരത്തിന്‍റെ ജുഡിഷ്യൽ കസ്റ്റഡി ഡിസംബര്‍ 11 വരെ നീട്ടി. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ 14 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് ദില്ലി പ്രത്യേക കോടതിയുടെ തീരുമാനം.
സിബിഐ, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസുകളിലായി 99 ദിവസമായി ചിദംബരം തടവിൽ കഴിയുകയാണ്. . രാവിലെ ചിദംബരത്തെ തീഹാര്‍ ജയിലിലെത്തി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കണ്ടിരുന്നു. ചിദംബരത്തിന് എല്ലാ പിന്തുണയും ഇരുനേതാക്കളും ഉറപ്പുനൽകി.
ചിദംബരം നൽകിയ ജാമ്യാപേക്ഷയിൽ സുപ്രീംകോടതിയിൽ വാദം കേൾക്കൽ ഇന്ന് തുടങ്ങി. വ്യക്തമായ ഒരു തെളിവും ഇല്ലാതെയാണ് 99 ദിവസമായി തടവിൽ വെച്ചിരിക്കുന്നതെന്ന് ചിദംബരത്തിന് വേണ്ടി കപിൽ സിബൽ വാദിച്ചു. കണക്കിൽപ്പെടാത്ത സ്വത്തോ, ബാങ്ക് അക്കൗണ്ടോ, ഇടപാടുകളോ ഇല്ല. കാര്‍ത്തിയുടെ പിതാവ് എന്നതുകൊണ്ടുമാത്രമാണ് ഈ കേസിൽ ചിദംബരം പ്രതിയായതെന്നും കപിൽ സിബൽ വാദിച്ചു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വാദം നാളെ കോടതി കേൾക്കും. സിബിഐ രജിസ്റ്റര്‍ ചെയ്ത ഐ.എൻ.എക്സ് മീഡിയ കേസിൽ ചിദംബരത്തിന് നേരത്തെ സുപ്രീംകോടതി ജാമ്യം നൽകിയിരുന്നു.