'കേഴുക, പ്രിയപ്പെട്ട രാജ്യമേ,'; ലോക്ക് ഡൗൺ ദീർഘിപ്പിച്ചതിൽ ട്വിറ്ററില്‍ പ്രതികരണവുമായി പി ചിദംബരം
ലോക്ക്ഡൗണ്‍ നീട്ടാനിടയായ നിര്‍ബന്ധിത സാഹചര്യം ഞങ്ങള്‍ മനസ്സിലാക്കുന്നു. ആ തീരുമാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ദില്ലി: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെമ്പാടും പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗൺ കാലാവധി ദീർഘിപ്പിച്ചതിൽ പ്രതിഷേധവുമായി പി ചിദംബരം. ട്വീറ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തെ ദരിദ്രരും പാവപ്പെട്ടവരുമായ ജനങ്ങൾ അവരുടെ ഉപജീവനത്തിന് വേണ്ടി സ്വയം സമ്പാദിക്കേണ്ട അവസ്ഥയിലാണെന്നാണ് ചിദംബരത്തിന്റെ ട്വീറ്റ്. പ്രിയപ്പെട്ട രാജ്യമേ കരയൂ എന്ന് കൂട്ടിച്ചേർത്താണ് അദ്ദഹം ട്വീറ്റ് അവസാനിപ്പിക്കുന്നത്. 21 ദിവസം കൂടാതെ ഇനിയൊരു 19 ദിവസത്തേയ്ക്ക് കൂടി നിത്യച്ചെലവിനുള്ള വക ജനങ്ങൾ കണ്ടെത്തേണ്ടി വരും. ലോക്ക് ഡൗൺ ദീർഘിപ്പിക്കാൻ നിർബന്ധിതമായ അവസ്ഥയെ മനസ്സിലാക്കുന്നു എന്നും രഘുറാം രാജന്‍, ജീന്‍ ഡ്രെസെ, പ്രഭാത് പട്‌നായിക് മുതല്‍ അഭിജിത്ത് ബാനര്‍ജി വരെയുള്ളവരുടെ ഉപദേശങ്ങള്‍ ബധിരകര്‍ണ്ണങ്ങളിലാണ് പതിഞ്ഞതെന്നും ട്വീറ്റിൽ ചിദംബരം പറയുന്നു.
"പ്രധാനമന്ത്രിയുടെ പുതുവത്സാരംശകള്‍ക്ക് തിരിച്ചും ആശംസ നല്‍കുന്നു. ലോക്ക്ഡൗണ്‍ നീട്ടാനിടയായ നിര്‍ബന്ധിത സാഹചര്യം ഞങ്ങള്‍ മനസ്സിലാക്കുന്നു. ആ തീരുമാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നാൽ മുഖ്യമന്ത്രിമാരുടെ സാമ്പത്തിക ആവശ്യകതയ്ക്കുള്ള പ്രതികരണമൊന്നും ലഭിച്ചില്ല. മാര്‍ച്ച് 25 പാക്കേജിലേക്ക് ഒരു രൂപ പോലും കൂട്ടിച്ചേര്‍ത്തിട്ടില്ല. രഘുറാം രാജന്‍, ജീന്‍ ഡ്രെസെ, പ്രഭാത് പട്‌നായിക് മുതല്‍ അഭിജിത്ത് ബാനര്‍ജി വരെയുള്ളവരുടെ ഉപദേശങ്ങള്‍ ബധിരകര്‍ണ്ണങ്ങളിലാണ് പതിഞ്ഞത്" ചിദംബരം ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.
"21ദിവസം കൂടാതെ ഇനി 19 ദിവസത്തേക്കു കൂടി പാവപ്പെട്ട ജനങ്ങള്‍ സ്വയം നിത്യച്ചെലവിനുള്ള കാശ് കണ്ടെത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പണവും ഭക്ഷണവുമുണ്ട്. പക്ഷെ സര്‍ക്കാര്‍ ഇതൊന്നും അനുവദിച്ചു നൽകുന്നില്ല. എന്റെ പ്രിയപ്പെട്ട രാജ്യമേ കരയൂ" എന്ന് മറ്റൊരു ട്വീറ്റില്‍ ചിദംബരം പറഞ്ഞു.