ഇംഗ്ലണ്ടിലെ ഗുരുദ്വാര ആക്രമണം; പാക് പൗരനെ അറസ്റ്റ് ചെയ്തു; അന്വേഷണം നടത്തി വരുന്നതായി പൊലീസ്
പ്രതിസന്ധിയിലകപ്പെട്ട് കിടക്കുന്ന കാശ്മീരി ജനങ്ങളെ പിന്തുണയ്ക്കാൻ ശ്രമിക്കുക എന്നെഴുതിയ കുറിപ്പും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചു. ഒപ്പം ഒരു ഫോൺനമ്പറും കൂട്ടിച്ചേർത്തിട്ടുണ്ട്.
ദില്ലി: ഇംഗ്ലണ്ടിലെ ഡെർബിയിൽ സിഖ് ആരാധനാലയമായ ഗുരുദ്വാര ആക്രമിക്കുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്ത കുറ്റത്തിന് പാകിസ്താൻ പൗരനെന്ന് കരുതപ്പെടുന്ന വ്യക്തിയെ അറസ്റ്റ് ചെയ്തതായി ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഡെര്‍ബിയിലെ ഗുരു അര്‍ജാന്‍ ദേവ് ജി ഗുരുദ്വാരയാണ് തിങ്കളാഴ്ച രാവിലെ എട്ടരയോടെ നശിപ്പിക്കപ്പെട്ടത്. പ്രതിസന്ധിയിലകപ്പെട്ട് കിടക്കുന്ന കാശ്മീരി ജനങ്ങളെ പിന്തുണയ്ക്കാൻ ശ്രമിക്കുക എന്നെഴുതിയ കുറിപ്പും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചു. ഒപ്പം ഒരു ഫോൺനമ്പറും കൂട്ടിച്ചേർത്തിട്ടുണ്ട്. അറസ്റ്റിലായ വ്യക്തി പാക് പൗരനാണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരുന്നതായും പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രാർത്ഥന നടത്തുന്ന സമയത്താണ് ആക്രമണത്തിനായി ഇയാൾ തെരെഞ്ഞെടുത്തത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഗുരുദ്വാരയിൽ ആരും ഉണ്ടായിരുന്നില്ല. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇയാൾ ഗുരുദ്വാരയുടെ ജനാലകൾ തകർക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും മറ്റ് സിഖ് സംഘടനകളും ആക്രമണത്തെ അപലപിച്ചു. കൊവിഡ് 19 പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ദിനംപ്രതി 400 മുതൽ 500 വരെ ആളുകൾക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്ന സിഖുകാരുടെ പൊതുവായ അടുക്കളയിൽ ഭക്ഷണം നൽകി വരുന്നുണ്ട്.