പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൈന്യത്തിന്‍റെ കളിപ്പാവയാണെന്നും ഗംഭീര്‍ ട്വിറ്ററിലൂടെ പരിഹസിച്ചു...

ദില്ലി: പാക്കിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ പാക്കിസ്ഥാനെതിരെ മുന്‍ ക്രിക്കറ്റ് താരവും നിലവിലെ ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയവര്‍ ആക്രമണം നടത്തിയതെന്ന് ഗംഭീര്‍ ട്വീറ്റ് ചെയ്തു. 

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൈന്യത്തിന്‍റെ കളിപ്പാവയാണെന്നും ഗംഭീര്‍ ട്വിറ്ററിലൂടെ പരിഹസിച്ചു. ഉത്തര്‍പ്രദേശിലെ മുസ്ലീംകള്‍ക്ക് നേരെയുള്ള പൊലീസ് നടപടി തുറന്നുകാണിക്കുന്നുവെന്ന പേരില്‍ ഇമ്രാന്‍ ഖാന്‍ വെള്ളിയാഴ്ച ട്വീറ്റ് ചെയ്ത വീഡ‍ിയോക്കെതിരെയാണ് ഗംഭീര്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. 

Scroll to load tweet…

എന്നാല്‍ ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്ത വീഡിയോ ഏഴ് വര്‍ഷം പഴക്കമുള്ളതായിരുന്നു. ആ വീഡിയോ ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുള്ളതായിരുന്നുവെന്നും വ്യക്തമായതോടെ അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു. 

വെള്ളിയാഴ്ചയാണ് നങ്കന ഗുരുദ്വാരയില്‍ ആക്രമണമുണ്ടായത്. സിഖ് വിശ്വാസികള്‍ പ്രാര്‍ത്ഥനക്കെത്തിയപ്പോഴാണ് സംഭവം. ഇതോടെ നിരവധി വിശ്വാസികള്‍ ഗുരുദ്വാരയില്‍ കുടുങ്ങിയിരുന്നു. സിഖ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് ആള്‍ക്കൂട്ടം ഗുരുദ്വാര വളയുന്ന വീഡിയോ ദൃശ്യങ്ങല്‍ അകാലിദള്‍ എംഎല്‍എ മഞ്ജീന്ദര്‍ സിംഗ് സിര്‍സയാണ് പുറത്തുവിട്ടത്. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ സിഖ് യുവതിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്ന് ആരോപണത്തിന്‍റെ പിന്തുടര്‍ച്ചയാണ് ആക്രമണമെന്നാണ് സൂചന. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിന്‍റെ നേതൃത്വത്തിലായിരുന്നു ഗുരുദ്വാരക്ക് നേരെ നടന്ന ആക്രമണമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അകാലിദള്‍ എംഎല്‍എ മന്‍ജീദ് സിങ് സിര്‍സ അക്രമകാരികള്‍ സിഖ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.