'പുല്‍വാമ' കാരണം വിവാഹം വൈകി; പാക് മണവാട്ടിക്ക് വരന് ഇന്ത്യക്കാരൻ
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാനിലെ സിയാൽകോട്ട് സ്വദേശിയായ കിരണ്‍ സര്‍ജീത് കൗര്‍ (27), ഹരിയാനയിലെ അമ്പല സ്വദേശി പര്‍വീന്ദര്‍ സിംഗ് (33) എന്നിവരാണ് വിവാഹിതരായത്.
പട്യാല: അതിർ വരമ്പുകൾ നോക്കാതെ പ്രണയിച്ച പാക് യുവതിക്കും ഇന്ത്യൻ യുവാവിനും പ്രണയ സാഫല്യം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാനിലെ സിയാൽകോട്ട് സ്വദേശിയായ കിരണ്‍ സര്‍ജീത് കൗര്‍ (27), ഹരിയാനയിലെ അമ്പല സ്വദേശി പര്‍വീന്ദര്‍ സിംഗ് (33) എന്നിവരാണ് വിവാഹിതരായത്. പഞ്ചാബിലെ പട്യാലയില്‍ വച്ച് ശനിയാഴ്ചയായിരുന്നു വിവാഹം.
വധുവരന്മാര്‍ അകന്ന ബന്ധുക്കളാണ്.ഇന്ത്യ-പാക് വിഭജനക്കാലത്ത് കിരണിന്റെ കുടുംബം പാകിസ്ഥാനിലേക്ക് കുടിയേറിയതാണ്. 2014ലാണ് ഇരുവരും കണ്ട് മുട്ടുന്നത്. പട്യാലയിൽ ബന്ധുക്കളെ കാണാൻ എത്തിയപ്പോഴാണ് കിരണും പവീന്ദറും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലാകുകയായിരുന്നു. 2016 ൽ ഇരുവരും തമ്മിലുള്ള വിവാഹം നടത്താൻ ബന്ധുക്കൾ തീരുമാനിച്ചിരുന്നതെങ്കിലും 2017ലും 2018ലും പാകിസ്ഥാനിലേക്ക് പോകാനുള്ള ഇവരുടെ വിസ അപേക്ഷ ഇന്ത്യൻ എംബസി തള്ളുകയായിരുന്നു.
തുടർന്ന് കിരണും കുടുംബവും ഇന്ത്യയിലേക്ക് വരാൻ അപേക്ഷയ്ക്കുകയും അനുമതി ലഭിക്കുകയും ചെയ്തു. ഫെബ്രുവരി 23ന് പട്യാലയില്‍ എത്താനായിരുന്നു പെണ്‍കുട്ടിയും കുടുംബവും തീരുമാനിച്ചിരുന്നത്. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷം ഇതിന് തടസ്സമായി. തുടര്‍ന്ന് വ്യാഴാഴ്ച്ചയാണ് കിരൺ ഇന്ത്യയിലെത്തിയത്. 45 ദിവസത്തെ സന്ദര്‍ശന വിസയിലെത്തിയ കിരണ്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കും.