'ആദ്യം കാശ് എടുക്കൂ'! അപകടസ്ഥലത്ത് ഓടിയെത്തിയ ആൾക്കൂട്ടം പറഞ്ഞതിങ്ങനെ, പിന്നീടുണ്ടായത് ഹൃദയഭേദകമായ സംഭവം
ക്ഷീര വ്യാപാരിയായിരുന്ന ധര്‍മ്മേന്ദ്ര കുമാര്‍ ഗുപ്ത മഥുരയിൽ നിന്നും ആഗ്രയിലെ തന്റെ വീട്ടിലേക്ക് ഇരുചക്ര വാഹനത്തിൽ വരുകയായിരുന്നു.
![people gathered accident spot and steal money sts people gathered accident spot and steal money sts](https://static-ai.asianetnews.com/images/01hm5pb0frtpsabrz7vft2v5ar/mixcollage-15-jan-2024-10-02-am-5346_363x203xt.jpg)
ആഗ്ര: അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ആളെ രക്ഷിക്കാതെ പണം കവർന്ന് കടന്നു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം. അപകടത്തിൽപ്പെട്ടയാളുടെ ബാഗിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയാണ് കവർന്ന നാട്ടുകാർ ആളെ റോഡിൽ ഉപേക്ഷിച്ച് കടന്നു. അപകടത്തിൽപ്പെട്ടയാൾ റോഡിൽ കിടന്ന് മരിച്ചു. ആഗ്ര സ്വദേശിയും വ്യാപാരിയുമായ ധർമ്മേന്ദ്രകുമാർ ഗുപ്തക്കാണ് ദാരുണ അന്ത്യം നേരിടേണ്ടി വന്നത്.
'ആദ്യം കാശ് എടുക്കൂ' എന്നായിരുന്നു ഓടിക്കൂടിയ ആൾക്കൂട്ടത്തിന്റെ ആർപ്പുവിളി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്നിരുന്ന ധര്‍മ്മന്ദ്ര കുമാര്‍ ഗുപ്തയെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം അയാളുടെ ബാഗിലെ കാശ് കവര്‍ന്നെടുക്കുന്നതിനിടയിൽ ആൾകൂട്ടം ആര്‍ത്തു.
കഴിഞ്ഞ ചൊവാഴ്ച്ചയായിരുന്നു സംഭവം. ക്ഷീര വ്യാപാരിയായിരുന്ന ധര്‍മ്മേന്ദ്ര കുമാര്‍ ഗുപ്ത മഥുരയിൽ നിന്നും ആഗ്രയിലെ തന്റെ വീട്ടിലേക്ക് ഇരുചക്ര വാഹനത്തിൽ വരുകയായിരുന്നു. ഗുപ്തയുടെ ബാഗിൽ 1.5 ലക്ഷം രൂപയും ഉണ്ടായിരുന്നു. അമിതവേഗതയിലെത്തിയ ട്രക്ക് ധര്‍മ്മന്ദ്ര ഗുപ്തയുടെ ഇരുചക്ര വാഹനമടക്കമുളള 20 വാഹനങ്ങളുമായി കൂട്ടിമുട്ടി. ദില്ലി ആഗ്ര ദേശീയ പാതയിലായിരുന്നു അപകടം. അപകടത്തിൽ റോഡിൽ തെറിച്ച് വീണ ഗുപ്തക്ക് ഗുരുതരപരിക്കേറ്റു.
സ്ഥലത്ത് ഓടികൂടിയ ജനകൂട്ടം പരിക്കേറ്റ ഗുപ്തയെ ആശുപത്രിയിലെത്തിക്കാതെ ഗുപ്തയുടെ ബാഗിലുണ്ടായിരുന്ന 1.5 ലക്ഷം രൂപ കവരുകയായിരുന്നു. ഗുപ്തയെ കാണാതായതിനെതുടര്‍ന്ന് അന്വേഷിച്ച് എത്തിയ ബന്ധുക്കൾ തകര്‍ന്ന ഇരുചക്ര വാഹനവും റോഡിൽ കിടന്ന ബാഗും കണ്ട ശേഷം പൊലീസുമായി ബന്ധപ്പെട്ടു. ഗുപ്തയെ ആശുപത്രിയിലെത്തിച്ചെന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ഗുപ്ത മരിച്ചു. പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.