31 വർഷത്തെ ജയിൽവാസത്തിൽ പലതും മനസിലാക്കിയെന്നും നീതി ലഭിക്കാത്തവർക്കായി പൊരുതുമെന്നും രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു പേരറിവാളൻ.
ചെന്നൈ: അഭിഭാഷകൻ ആയത് നേരിട്ട അനീതി കാരണമാണെന്ന് രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ. 31 വർഷത്തെ ജയിൽവാസത്തിൽ പലതും മനസിലാക്കി. നീതി ലഭിക്കാത്തവർക്കായി പൊരുതും. തടവുകാരുടെ അവകാശങ്ങൾക്കായി ശബ്ദിക്കുമെന്നും പ്രചോദനം ആയത് ജസ്റ്റിസ് കൃഷ്ണയ്യർ ആണെന്നും പേരറിവാളൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു പേരറിവാളൻ.
തന്റെ എൻറോൾമെന്റ് ചോദ്യം ചെയ്യാനാകില്ല. കോൺഗ്രസ്സ് എംപി ആർ സുധയുടെ വിമർശനത്തിൽ കാര്യമില്ല. ജയിൽമോചിതർ മുൻപും അഭിഭാഷകർ ആയിട്ടുണ്ട്. നിയമം അറിയുന്നവർക്ക് എതിർക്കാനാകില്ല. പഠിച്ചതും അഭിഭാഷകൻ ആയതും നിയമപ്രകാരം തന്നെയാണ്. വ്യോമസേനയിൽ ചേരണമെന്നായിരുന്നു സ്വപ്നം. ആർഡി പരേഡിന് തെരഞ്ഞെടുക്കപ്പെട്ട എൻസിസി കേഡറ്റ് ആയിരുന്നു. രണ്ട് ബാറ്ററി കാരണം 31 വർഷം നഷ്ടമായി. രാജീവ് ഗാന്ധിയെ വധിക്കുമെന്ന് അറിഞ്ഞിരുന്നില്ല. സിബിഐ ഉദ്യോഗസ്ഥൻ മൊഴിയിലെ പ്രധാനഭാഗം ഒഴിവാക്കി. അതുകൊണ്ടാണ് ജയിലിൽ പോകേണ്ടിവന്നതെന്നും പേരറിവാളൻ പറഞ്ഞു. അമ്മ അർപ്പുതമ്മാൾ ഇപ്പോൾ യാത്രകളുടെ തിരക്കിലാണ്. മകന്റെ മോചനം മാത്രമായിരുന്നു അമ്മയുടെ ലക്ഷ്യം. അത് പൂർത്തിയായതോടെ അമ്മയ്ക്ക് ആഗ്രഹങ്ങൾ ഇല്ലാതായെന്നും പേരറിവാളൻ കൂട്ടിച്ചേർത്തു.


