അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ചു കൊണ്ട് എല്ലാ മതേതര കക്ഷികളും കോണ്‍ഗ്രസിന്ന് പിന്തുണ നല്‍കേണ്ട സാഹചര്യമെന്ന് കുഞ്ഞാലിക്കുട്ടി. 

ബെംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം സുനിശ്ചിതമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി. ഫാസിസ്റ്റ് ശക്തികളുടെ പരാജയം ഉറപ്പാക്കാനും കോണ്‍ഗ്രസ് വിജയം സുനിശ്ചിതമാക്കാനും ലീഗ് ശക്തമായ പ്രചാരണം നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബെംഗളൂരില്‍ മുസ്ലീം ലീഗ് ഓഫീസില്‍ നടന്ന സംസ്ഥാന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വിദ്വേഷ രാഷ്ട്രീയം ഫാസിസ്റ്റ് ശക്തികള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ നടക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍, മതേതര ഭരണം തിരിച്ചു കൊണ്ട് വരേണ്ടത് എല്ലാ മതേതര വിശ്വസികളുടെയും കര്‍ത്തവ്യമാണ്. അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ചു കൊണ്ട് എല്ലാ മതേതര കക്ഷികളും കോണ്‍ഗ്രസിന്ന് പിന്തുണ നല്‍കേണ്ട സാഹചര്യമാണ് രാജ്യത്ത് സംജാത മായിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് ദേശീയ കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് കര്‍ണാടകയില്‍ ലീഗ് ആവിഷ്‌കരിച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നേതാക്കളുമായി ചര്‍ച്ച ചെയ്‌തെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.


കര്‍ണാടക തെരഞ്ഞെടുപ്പ് എന്തുകൊണ്ട് നിര്‍ണായകമാവുന്നു?

കേവലമൊരു നിയമസഭാ തെരഞ്ഞെടുപ്പ് എന്നതിനപ്പുറം നിരവധി മാനങ്ങള്‍ കര്‍ണാടകയിലെ ജനവിധിയ്ക്കുണ്ട്. രാജ്യത്തെ മുന്‍ നിര സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. ഇന്ത്യയുടെ ജിഡിപിയിലേക്ക് എട്ട് ശതമാനം സംഭാവന കര്‍ണാടകയില്‍ നിന്നാണ്. ഐടി, ബയോടെക്‌നോളജി, പ്രതിരോധം, വ്യോമയാനം തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തമായ ആധിപത്യമുള്ള സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഇവിടുത്തെ രാഷ്ട്രീയദിശാസൂചിക രാജ്യത്തിന്റെയാകെ വികസനത്തിന്റെയും കൂടി അളവുകോലാകും. 

അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ദേശീയതലത്തില്‍ രാഷ്ട്രീയനീക്കങ്ങളെ സ്വാധീനിക്കാന്‍ കര്‍ണാടകയിലെ ജനവിധിക്കാകും എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. അതിനാല്‍, ബിജെപിക്കും കോണ്‍ഗ്രസിനും ഈ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാവുന്നു. തെക്കേ ഇന്ത്യയില്‍ ബിജെപിക്ക് ആധിപത്യമുള്ള ഏക സംസ്ഥാനമാണ് കര്‍ണാടക. ഇവിടെ ചുവടുറപ്പിച്ച് മറ്റ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും പിടിച്ചടക്കാനുള്ള നീക്കമാണ് കാലങ്ങളായി ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ടെത്തി കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭാഗമാകുന്നതിന്റെ പിന്നിലെ ഉദ്ദേശവും മറ്റൊന്നല്ല. കര്‍ണാടകയിലേക്ക് ഒന്നിനു പിറകെ ഒന്നായി കേന്ദ്രപദ്ധതികള്‍ അനുവദിക്കുന്നതും തെരഞ്ഞെടുപ്പ് ലക്ഷ്യം മുന്നില്‍ക്കണ്ടുതന്നെ എന്നാണ് വിലയിരുത്തല്‍.

'യോഗം തൽക്കാലം വേണ്ട'; പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിക്കാനുള്ള കോൺഗ്രസ് നീക്കത്തിന് തിരിച്ചടി