യുകെ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ തുറക്കാനുള്ള ധാരണയിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചേയ്ക്കും

ദില്ലി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് യുകെയിൽ എത്തും. ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര കരാർ സന്ദർശന വേളയിൽ ഒപ്പു വെയ്ക്കും. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാമ്മർ, ചാൾസ് രാജാവ് എന്നിവരെ പ്രധാന മന്ത്രി കാണും. യുകെ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ തുറക്കാനുള്ള ധാരണയിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചേയ്ക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റഷ്യയിൽ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നതിനെതിരെ യൂറോപ്യൻ രാജ്യങ്ങളെടുക്കുന്ന നിലപാടിലെ അതൃപ്തി പ്രധാനമന്ത്രി അറിയിച്ചേക്കും. യു കെ സന്ദർശനത്തിന് ശേഷം പ്രധാന മന്ത്രി മാലിദ്വീപിലേക്ക് പോകും. യുകെ പ്രധാനമന്ത്രി കെയ്മര്‍ സ്റ്റാമ്മറിന്‍റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി യുകെ സന്ദര്‍ശിക്കുന്നത്. മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മൊയ്സുവിന്‍റെ ക്ഷണപ്രകാരമാണ് മോദി മാലിദ്വീപിലെത്തുന്നത്. മാലിദ്വീപിലെ സ്വാതന്ത്ര്യദിനാഘോൽ പരിപാടിയിൽ അതിഥിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത്.

പ്രതിരോധ മേഖലയിലെയും വ്യാപാര മേഖലയിലെയും സഹകരണം ഉറപ്പാക്കുന്നതടക്കം യുകെ സന്ദര്‍ശനത്തിനിടെ ചര്‍ച്ചയാകും. ജൂലൈ 21ന് പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചതിനിടെയാണ് മോദിയുടെ വിദേശയാത്ര. ഇന്ന് യുകെയിലെത്തുന്ന മോദി നാളെയായിരിക്കും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തുക.

 ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തിൽ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ബ്രിട്ടീഷ് വാണിജ്യ വ്യവസായ മന്ത്രി ജോനാഥൻ റെയ്നോള്‍ഡ്സും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചേയ്ക്കും.കരാറിലൂടെ വിസ്കി, കാര്‍ തുടങ്ങിയവയും മറ്റു ഉൽപ്പന്നങ്ങളും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ ബ്രിട്ടീഷ് കമ്പനികള്‍ക്ക് ഗുണകരമാകും. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ ഇടപാടുകള്‍ വര്‍ധിക്കുന്നതിനും കരാര്‍ നിര്‍ണായകമാണ്. ഇന്ത്യൻ ഉൽപ്പന്നങ്ങള്‍ക്ക് യുകെയിൽ വിപണി ലഭിക്കുന്നതിനും കരാര്‍ ഗുണകരമാകും.