പ്രതിപക്ഷവും സാധാരണ ജനങ്ങൾക്കായി പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും പാർലമെൻ്റിൻ്റെ മാന്യത പ്രതിപക്ഷം പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും നരേന്ദ്രമോദി പറഞ്ഞു.

ദില്ലി: എംപിമാരെ പാര്‍ലമെന്‍റ് സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ചരിത്ര ദിനമാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം തവണ അധികാരത്തിലെത്തുന്നത് 60 വര്‍ഷത്തിന് ശേഷമാണ്. രാജ്യത്തെ നയിക്കാന്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും നരേന്ദ്രമോദി പാര്‍ലമെന്‍റില്‍ പറഞ്ഞു. എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാന്‍ ശ്രമമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Add Asianetnews as a Preferred SourcegooglePreferred

മൂന്നാം തവണയും ജനങ്ങൾ സർക്കാരിൽ വിശ്വാസമർപ്പിച്ചു. ജനങ്ങൾക്കായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും ഈ യാത്രയിൽ എല്ലാവരേയും ഒരുമിച്ച് നയിക്കുമെന്നും മോദി പറഞ്ഞു. പ്രതിപക്ഷവും സാധാരണ ജനങ്ങൾക്കായി പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും പാർലമെൻ്റിൻ്റെ മാന്യത പ്രതിപക്ഷം പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞ മോദി, തന്‍റെ പ്രസംഗത്തിനിടെ അടിയന്തരാവസ്ഥക്കാലത്തെ കുറിച്ചു ഓർമ്മിച്ചു. ജൂൺ 25 ജനാധിപത്യത്തിനേറ്റ കളങ്കമാണ്. ഭരണഘടനപോലും അന്ന് വിസ്മരിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം; എംപിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു, ആദ്യം മോദി

അതേസമയം, ഭരണഘടനയുടെ ചെറുപതിപ്പുമായാണ് പ്രതിപക്ഷ എംപിമാര്‍ ഇന്ന് ലോക്സഭയിലേക്ക് എത്തിയത്. ഗാന്ധി പ്രതിമ നേരത്തെ ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് മാര്‍ച്ചായിട്ടാണ് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്‍റിലേക്ക് വന്നത്. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കിടെ പ്രതിപക്ഷം ഭരണഘടന ഉയർത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്