തദ്ദേശ സ്ഥാപനങ്ങൾ, നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടിക എന്ന ആശയമാണ് ചർച്ച ചെയ്തത്. ഒറ്റ വോട്ടർ പട്ടിക തയ്യാറാക്കാൻ ഭരണഘടന ഭേദഗതി ആവശ്യമാണ്.

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നതായി സൂചന. രാജ്യത്ത് ഒറ്റ വോട്ടർ പട്ടിക തയ്യാറാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ചർച്ച ചെയ്തതായാണ് വിവരം. തദ്ദേശ സ്ഥാപനങ്ങൾ, നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടിക എന്ന ആശയമാണ് ചർച്ച ചെയ്തത്. ഒറ്റ വോട്ടർ പട്ടിക തയ്യാറാക്കാൻ ഭരണഘടന ഭേദഗതി ആവശ്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തദ്ദേശ തെര‍ഞ്ഞെടുപ്പുകൾ, ലോക്സഭാ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയ്ക്ക് രാജ്യത്ത് പ്രത്യേകം വോട്ടർ പട്ടികകളാണ് ഉപയോഗിക്കുന്നത്. ഓരോ സംസ്ഥാനത്തിനും പ്രത്യേകം വോട്ടർ പട്ടികകളുണ്ട്. അതിനു പകരമായി രാജ്യത്ത് എല്ലായിടത്തും ഒരു ഏകീകൃത സ്വഭാവമുണ്ടാക്കുന്നതിനായി ഒരു വോട്ടർ പട്ടിക തയ്യാറാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. 

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇതു സംബന്ധിച്ച യോഗം കഴിഞ്ഞ 13ന് വിളിച്ചു ചേർത്തത്. അതിൽ ക്യാബിനെറ്റ് സെക്രട്ടറി ലെജ്സിലേറ്റീവ് സെക്രട്ടറി, പഞ്ചായത്ത് രാജ് സെക്രട്ടറി, തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്ന് മൂന്ന് അംഗങ്ങൾ എന്നിവർ പങ്കെടുത്തിരുന്നു. ഇതിന്റെ പ്രാഥമിക ഘട്ടം ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എന്നാൽ, ഒറ്റ വോട്ടർ പട്ടിക പ്രാവർത്തികമാകണമെങ്കിൽ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ജനപ്രാതിനിധ്യ നിയമത്തിലാണ് ഭേദഗതി വരുത്തേണ്ടത്.