ഉത്തർപ്രദേശ് നിയമസഭാ മൺസൂൺ സമ്മേളനത്തിനിടെ മന്ത്രി സഞ്ജയ് നിഷാദിന്റെ കാർ നോ പാർക്കിംഗ് സോണിൽ നിർത്തിയിട്ടതിനെ തുടർന്ന് പൊലീസ് നീക്കം ചെയ്തു. ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടർന്നാണ് നടപടി
ലക്നൗ: ഉത്തർപ്രദേശ് നിയമസഭയുടെ മൺസൂൺ സമ്മേളനത്തിനിടെ, നോ പാർക്കിംഗ് സോണിൽ നിർത്തിയിട്ട മന്ത്രി സഞ്ജയ് നിഷാദിന്റെ കാർ ട്രാഫിക് പൊലീസ് നീക്കം ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം. നിയമസഭാ വളപ്പിൽ പാർക്ക് ചെയ്ത കാർ കാരണം ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്. സഭയിലെ നടപടികളിൽ പങ്കെടുക്കാൻ എത്തിയ മന്ത്രി സഞ്ജയ് നിഷാദിന്റെ വെള്ള ടൊയോട്ട ഫോർച്യൂണർ കാറാണ് ഡ്രൈവർ നിയമവിരുദ്ധമായി പാർക്ക് ചെയ്തത്.
തുടർന്ന് അധികൃതർ ക്രെയിൻ വിളിച്ചുവരുത്തി വാഹനം നീക്കം ചെയ്യുകയായിരുന്നു. മന്ത്രിയുടെ വാഹനം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി കൊണ്ടുപോകുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിഷാദ് പാർട്ടിയുടെ ദേശീയ പ്രസിഡന്റും ഫിഷറീസ് മന്ത്രിയുമായ സഞ്ജയ് നിഷാദ് 2022 മാർച്ച് 25നാണ് കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റത്.
മൺസൂൺ സമ്മേളനം അവസാനിച്ചു; നാല് ബില്ലുകൾ പാസാക്കി
മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച ശ്രീ ബാങ്കെ ബിഹാരി ടെമ്പിൾ ട്രസ്റ്റ് ബിൽ, 2025 ഉൾപ്പെടെ നാല് ബില്ലുകൾ പാസാക്കി. സ്പീക്കർ സതീഷ് മഹാന സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി പ്രഖ്യാപിച്ചു. നിയമസഭയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ ഭയരഹിതമായ അന്തരീക്ഷം നിലനിൽക്കുന്നതായി അദ്ദേഹം അവകാശപ്പെട്ടു. മൺസൂൺ സമ്മേളനത്തിന്റെ നാലാം ദിവസമായ വ്യാഴാഴ്ച, യോഗി സർക്കാർ എട്ടര വർഷം പൂർത്തിയാക്കിയതിൻ്റെ (2017-2025) പ്രകടനം വിശദീകരിക്കുന്ന ഒരു റിപ്പോർട്ടും അവതരിപ്പിച്ചു. ക്രമസമാധാനം, വികസനം, ഭരണം തുടങ്ങിയ മേഖലകളിലെ പ്രധാന നേട്ടങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.
