ഹിമാചലില്‍ വ്യാജ രേഖകളുമായി ചൈനീസ് വനിത അറസ്റ്റില്‍, ആറര ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടികൂടി
നേരത്തെ ദില്ലിയിലും വ്യാജ രേഖകളുമായി കഴിഞ്ഞിരുന്ന ചൈനീസ് യുവതി പിടിയിലായിരുന്നു. ടിബറ്റൻ ബുദ്ധസന്ന്യാസിയുടെ വേഷത്തിൽ രണ്ട് വർഷമായി ദില്ലിയിൽ കഴിയുന്നതിനിടെയാണ് യുവതി പിടിയിലായത്.
ഷിംല: ഹിമാചൽ പ്രദേശിൽ വ്യാജ രേഖകളുമായി ചൈനീസ് വനിത അറസ്റ്റിൽ. ഇവരിൽ നിന്നും ആറര ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടികൂടി. ബുദ്ധവിഹാരത്തിൽ മതപഠന ക്ലാസുകൾ എടുത്തിരുന്ന യുവതിയാണ് പിടിയിലായത്. നേരത്തെ ദില്ലിയിലും വ്യാജ രേഖകളുമായി കഴിഞ്ഞിരുന്ന ചൈനീസ് യുവതി പിടിയിലായിരുന്നു. ടിബറ്റൻ ബുദ്ധസന്ന്യാസിയുടെ വേഷത്തിൽ രണ്ട് വർഷമായി ദില്ലിയിൽ കഴിയുന്നതിനിടെയാണ് യുവതി പിടിയിലായത്. അടിമുടി സംശയം നിറഞ്ഞതായിരുന്നു യുവതിയുടെ പ്രവർത്തനങ്ങളെന്നാണ് ദില്ലി പൊലീസ് സെപ്ഷ്യൽ സെൽ വൃത്തങ്ങൾ പറഞ്ഞത്.
മതിയായ രേഖകളില്ലാതെ താമസിക്കുകയായിരുന്ന ചൈനീസ് പൗരയെ മജു നാ കാട്ടിലയിൽ നിന്നാണ് ദില്ലി പൊലീസ് സെപ്ഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. ടിബറ്റന്‍ അഭയാര്‍ത്ഥി കേന്ദ്രത്തിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പിടികൂടുന്ന സമയത്ത് ബുദ്ധ സന്ന്യാസിയുടെ വേഷമാണ് ധരിച്ചിരുന്നത്. ഇവരുടെ പക്കലില്‍ നിന്നും നേപ്പാൾ സ്വദേശിയാണെന്ന വ്യാജ പാസ്പോർട്ട് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അഭയാർത്ഥിയായി കഴിഞ്ഞിരുന്ന യുവതി കേന്ദ്രസർക്കാരിലെ ഉദ്യോഗസ്ഥരുമായും ചില സന്നദ്ധ സംഘടനങ്ങളുമായി ബന്ധം പുലർത്തിയെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്തിന്‍റെ തന്ത്രപ്രധാനമായ ചില വിവരങ്ങൾ ചോർത്താൻ ഇവര്‍ ശ്രമിച്ചെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ. അഭയാർത്ഥി എന്ന വ്യാജേന താമസിക്കുമ്പോള്‍ സന്നദ്ധ സംഘടനകളുടെ പ്രവർത്തനത്തിൽ പങ്കെടുത്തതിലും അന്വേഷണ ഏജൻസി സംശയം പ്രകടപ്പിക്കുന്നുണ്ട്.
2019 ല്‍ ചൈനീസ് പാസ്പോർട്ടിൽ ഇന്ത്യയിൽ എത്തി മടങ്ങിയ ഇവർ, പിന്നീട് 2020 ൽ നേപ്പാൾ പൌരയെന്ന വ്യാജ പാസ്പോർട്ടിലാണ് ബീഹാറിലൂടെ ദില്ലിക്ക് എത്തുന്നത്. ഇവർക്ക് ഒപ്പം എത്തിയവരെ കണ്ടെത്താനുള്ള ശ്രമമാണ് സെപഷ്യൽ സെൽ തുടരുന്നത്. ചോദ്യം ചെയ്യലിൽ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ചില നേതാക്കൾക്ക് തന്നെ കൊല്ലണമെന്ന് ഉദ്ദേശ്യമുണ്ടെന്ന് ഇവർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കമെന്നാണ് പൊലീസ് കരുതുന്നത്.