'മൗനം നിങ്ങളെയോ സർക്കാരിനെയോ രക്ഷിക്കില്ല; അവർ കേൾക്കുന്നത് വരെ ശബ്ദമുയർത്തൂ'; സിഎഎക്കെതിരെ പൂജാ ഭട്ട്
നിങ്ങൾ പാലിക്കുന്ന മൗനം നിങ്ങളോ സർക്കാറിനെയോ രക്ഷിക്കില്ലെന്നും ഇത് ശബ്ദമുയർത്താനുള്ള സമയമാണെന്നും പൂജാഭട്ട് പറഞ്ഞു. സി.എ.എക്കും എൻ.ആർ.സിക്കുമെതിരെ സൗത്ത് മുംബൈയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
മുംബൈ: വിയോജിപ്പാണ് രാജ്യസ്നേഹത്തിന്റെ ഏറ്റവും മികച്ച മാതൃകയെന്ന് ബോളിവുഡ് നടി പൂജാ ഭട്ട്. ഭരിക്കുന്ന പാർട്ടിയാണ് യഥാർത്ഥത്തിൽ എല്ലാവരെയും ഒന്നിപ്പിച്ചതെന്ന സന്ദേശമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധം നൽകുന്നതെന്നും പൂജാ ഭട്ട് കൂട്ടിച്ചേർത്തു. നിങ്ങൾ പാലിക്കുന്ന മൗനം നിങ്ങളോ സർക്കാറിനെയോ രക്ഷിക്കില്ലെന്നും ഇത് ശബ്ദമുയർത്താനുള്ള സമയമാണെന്നും പൂജാഭട്ട് പറഞ്ഞു. സി.എ.എക്കും എൻ.ആർ.സിക്കുമെതിരെ സൗത്ത് മുംബൈയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
''നമ്മുടെ മൗനം നമ്മളെയോ സർക്കാറിനെയോ രക്ഷിക്കുെമന്ന് പ്രതീക്ഷിക്കരുത്. യഥാർഥത്തിൽ ഭരിക്കുന്ന പാർട്ടിയാണ് നമ്മെ എല്ലാവരെയും ഒരുമിപ്പിച്ചത്. നമ്മൾ ശബ്ദമുയർത്തേണ്ട സമയമായെന്നാണ് ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമ ഭേദഗതിക്കും എതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ നൽകുന്ന സന്ദേശം. നമ്മുടെ ശബ്ദം ഉച്ചത്തിൽ, വ്യക്തതയോടെ കേൾക്കുന്നത് വരെ ശബ്ദമുയർത്തണം. വിയോജിപ്പാണ് ഇപ്പോൾ രാജ്യസ്നേഹത്തിന്റെ ഏറ്റവും മികച്ച മാതൃക.'' രാജ്യത്തിനായി ഉയരുന്ന ശബ്ദം അധികാരികൾ കേൾക്കണമെന്നും പൂജാ ഭട്ട് ആവശ്യപ്പെട്ടു. ''ഷഹീൻബാഗിലും ലക്നൗവിലും സമരം ചെയ്യുന്ന സ്ത്രീകളോട് പറയാനുള്ളത് നിങ്ങളുടെ ശബ്ദം അധികാരികളുടെ ചെവിയിലെത്തുന്നത് വരെ സമരം അവസാനിപ്പിക്കരുത് എന്നാണ്. സ്വന്തം വീടിനെ തന്നെ വിഭജിക്കുന്ന തരത്തിലുള്ള പൗരത്വ നിയമ ഭേദഗതിയെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും ഒരു തരത്തിലും പിന്തുണയ്ക്കാൻ കഴിയില്ല.'' പൂജാ ഭട്ട് വ്യക്തമാക്കി.