റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തിന് ശേഷം രാകേഷ് ടികായത്തിന്റെ കണ്ണീരണിഞ്ഞുകൊണ്ടുള്ള അഭ്യര്‍ത്ഥനയാണ് കര്‍ഷക സമരത്തെ വീണ്ടും സജീവമാക്കിയത്. 

ദില്ലി: കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിനെ പുകഴ്ത്തി ഗാസിപൂരില്‍ വന്‍ പോസ്റ്ററുകള്‍. കര്‍ഷകസമരത്തിന്റെ പ്രധാന വേദികളിലൊന്നാണ് യുപി-ദില്ലി അതിര്‍ത്തി പ്രദേശമായ ഗാസിപൂര്‍. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തിന് ശേഷം രാകേഷ് ടികായത്തിന്റെ കണ്ണീരണിഞ്ഞുകൊണ്ടുള്ള അഭ്യര്‍ത്ഥനയാണ് കര്‍ഷക സമരത്തെ വീണ്ടും സജീവമാക്കിയത്.

'ഹീറോ, 56 ഇഞ്ച് നെഞ്ചളവുള്ളവന്‍' എന്നീ വാക്കുകള്‍ ഉപയോഗിച്ചാണ് പോസ്റ്ററില്‍ ടികായത്തിനെ വിശേഷിപ്പിക്കുന്നത്. കര്‍ഷക സമരത്തിന് കേന്ദ്രീകൃത നേതാവിനെയാണ് ചിലര്‍ രാകേഷ് ടികായത്തിലൂടെ കാണുന്നത്. ജനുവരി 26ന് ശേഷം ടികായത്തിന്റെ പ്രശസ്തി ഉയര്‍ന്നു. ഞങ്ങളുടെ മാറിലൂടെയല്ലാതെ നിങ്ങള്‍ക്ക് ടികായത്തിനെതിരെ വെടിയുതിര്‍ക്കാനാകില്ലെന്നും സമരപ്പന്തലുകളില്‍ എഴുതി വെച്ചിരിക്കുന്നു. 

ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സമാന്തരമായാണ് കര്‍ഷകര്‍ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചത്. എന്നാല്‍ റാലിയില്‍ സംഘര്‍ഷമുണ്ടായി. സമരത്തിലെ ഒരുവിഭാഗം ആളുകള്‍ ചെങ്കോട്ടയില്‍ കയറി ദേശീയപതാകക്ക് താഴെ സിഖ് മത പതാക ഉയര്‍ത്തിയത് വിവാദമായി. തുടര്‍ന്ന് സമരത്തിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചത്. ഈ ഘട്ടത്തിലാണ് രാകേഷ് ടികായത്ത് കര്‍ഷകരുടെ മഹാപഞ്ചായത്ത് വിളിച്ചുകൂട്ടി സമരം തുടരാന്‍ ആഹ്വാനം ചെയ്തത്.