കുണ്ടും കുഴിയും നിറഞ്ഞ് റോഡുകൾ; ഗുജറാത്ത് മോഡലിന് വൻ തിരിച്ചടിയായി റോഡുകളുടെ ദുരവസ്ഥ
അറ്റകുറ്റപ്പണിയെല്ലാം ചെയ്തിട്ടും കനത്ത മഴയാണ് ചതിച്ചെന്നാണ് ദേശീയ പാതാ അതോറിറ്റി പറഞ്ഞൊപ്പിക്കുന്നത്.
ഗാന്ധിനഗര്‍: മഴക്കാലം എത്തിയതിന് പിന്നാലെ കുണ്ടും കുഴിയും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഗുജറാത്തിലെ റോഡുകൾ. വാപി വിൽവാസ ദേശീയപാത ബൈക്ക് യാത്രപോലും ദുഷ്കരമായ നിലയിൽ തകർന്നു. അടിസ്ഥാന സൗകര്യവികസനത്തിന്‍റെ കാര്യത്തിൽ മാതൃകയായി ചൂണ്ടിക്കാട്ടാറുള്ള ഗുജറാത്ത് മോഡലിന് വൻ തിരിച്ചടിയാണ് റോഡുകളുടെ അവസ്ഥ.
ചാന്ദ്രോപരിതലത്തിൽ ഒന്ന് യാത്രചെയ്യണമെന്ന് ആഗ്രഹമുള്ളവർ ദേശീയ പാത 48 ലേക്ക് വരൂ. എന്നാണ് ഒരു ദേശീയ പത്രത്തില്‍ അടുത്തിടെ വന്ന തലക്കെട്ട്. ഈ റോഡിന്‍റെ ദൃശ്യങ്ങൾ കണ്ടാൽ ആ പരിഹാസം എത്രമേൽ സത്യമെന്ന് മനസിലാവും. കുണ്ടും കുഴിയും മാത്രം നിറഞ്ഞൊരു റോഡ്. വാപിമുതൽ സിൽവാസ വരെയുള്ള കാഴ്ച ചന്ദ്രനിലെ കുണ്ടും കുഴിയും പോലെ തന്നെയായിരുന്നു. വൽസാഡ് സ്വദേശിയായ മലയാളി സജീവ് മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്, റോഡിലൂടെ കാര്‍ എടുത്ത് ഇറങ്ങാന്‍ സാധിക്കുന്നില്ല എന്നതാണ്. യാത്ര അത്രമാത്രം ദുസഹമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
അറ്റകുറ്റപ്പണിയെല്ലാം ചെയ്തിട്ടും കനത്ത മഴയാണ് ചതിച്ചെന്നാണ് ദേശീയ പാതാ അതോറിറ്റി പറഞ്ഞൊപ്പിക്കുന്നത്. ദേശീയ പാതയുടെ മാത്രം അവസ്ഥല്ല ഇത്. അഹമ്മദാബാദിലെ വസ്ത്രാലിലെ സംസ്ഥാനപാതയിലെ ദൃശ്യമാണിത്. റോഡിലൊരു കുളം രൂപപ്പെടുന്ന കാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അഹമ്മദാബാദ് മെട്രോ റെയിൽ റൂട്ടിലെ പില്ലർ നമ്പർ 123 ന് സമീപമാണ് റോഡ് ഗുഹ ഉണ്ടായത്, ഏകദേശം ഒരു മാസം മുമ്പ് റോഡ് നിർമ്മിച്ചതായാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. എന്നാൽ, വൻ ദുരന്തം ഒഴിവായി.
പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ചൂണ്ടിക്കാട്ടി കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപിയെ വിമർശിച്ച് കോൺഗ്രസ് രംഗത്തുണ്ട്. ചിലയിടത്ത് പ്രതിഷേധങ്ങൾ നടന്നു. ഈ വർഷം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റോഡിലെ കുഴികൾ വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാക്കുമോ എന്ന ആശങ്ക ബിജെപി ക്യാമ്പിലുമുണ്ട്.
'വാ കുഴിയെണ്ണാം' ഏഷ്യാനെറ്റ് ന്യൂസ് പരമ്പര സഭയില്‍; റോഡിലാകെ മുതലക്കുഴിയെന്ന് പ്രതിപക്ഷം
ദേശീയപാത റോഡുകൾ നോക്കിയാൽ, പൊതുമരാമത്തു വകുപ്പ് റോഡുകളിൽ കുഴി കുറവ്' : മന്ത്രി മുഹമ്മദ് റിയാസ്