ഗോഡ്സെ ദേശഭക്തനെന്നായിരുന്നു ഠാക്കൂറിന്‍റെ പരാമർശം. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദ്ദേശ പ്രകാരമാണ് പരാമർശം സഭാ രേഖയിൽ നിന്ന് നീക്കിയത്.
ദില്ലി: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ച ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പരാമർശം സഭാ രേഖയിൽ നിന്ന് നീക്കി. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ലോക്സഭയില്‍ എസ്പിജി ബില്ലിന്‍റെ ചര്‍ച്ചക്കിടെയാണ് ഗോഡ്സേക്കെതിരെയുള്ള അഭിപ്രായങ്ങളെ എതിര്‍ത്ത് പ്രഗ്യാ സിംഗ് ഠാക്കൂര്‍ രംഗത്തെത്തിയത്.
നാഥുറാം ഗോഡ്സേ എന്തിന് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തി എന്ന് ഡിഎംകെ എംപി എ രാജ വിശദീകരിക്കാൻ ശ്രമിച്ചതിനെ എതിര്‍ത്താണ് പ്രഗ്യാ സിംഗ് ഠാക്കൂര്‍ രംഗത്തെത്തിയത്. സുരക്ഷാ ചര്‍ച്ചകളിൽ രാജ്യസ്നേഹികളെ ഉദാഹരിക്കരുതെന്നായിരുന്നു പ്രഖ്യാസിംഗിന്‍റെ ആവശ്യം. സംഭവം വിവാദമായതോടെയാണ് സഭ രേഖയിൽ നിന്ന് പ്രഗ്യാ സിംഗിന്‍റെ പരാമര്‍ശം നീക്കിയത്.
പ്രഗ്യയുടെ ഇടപെടലിനെത്തുടര്‍ന്ന് പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തി. അതേസമയം, പ്രഗ്യയെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കാനായിരുന്നു ബിജെപി അംഗങ്ങളുടെ ശ്രമം. പ്രഗ്യാ സിംഗിനെ പിന്തുണച്ച് പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി രംഗത്തെത്തി. പരാമർശം ഗോഡ്സയെ കുറിച്ച് അല്ലെന്ന് ഠാക്കൂർ വ്യക്തമാക്കിയെന്ന് ജോഷി പ്രതികരിച്ചു.
ഗോഡ്സെയെ പ്രകീര്‍ത്തിച്ചുള്ള പ്രഗ്യാ സിംഗിന്‍റെ പരാമര്‍ശം മുമ്പും വിവാദമായിരുന്നു. ഗോഡ്സെ രാജ്യസ്നേഹി ആയിരുന്നു, ആണ്, ആയിരിക്കും എന്നായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് പ്രഗ്യാ സിംഗ് അഭിപ്രായപ്പെട്ടത്. ഗോഡ്സെ ഹിന്ദു തീവ്രവാദി ആണെന്ന, കമല്‍ഹാസന്‍റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു പ്രഗ്യാ സിംഗിന്‍റെ പ്രസ്താവന.
Read Also: മഹാത്മാഗാന്ധിയുടെ ഘാതകൻ ഗോഡ്സേ ദേശസ്നേഹിയായിരുന്നു, ആണ്, ആയിരിക്കും: പ്രഗ്യ സിങ് ഠാക്കൂർ
