ജയ്ശ്രീറാം വിളിക്കാത്തതിന്‍റെ പേരിലുള്ള അക്രമങ്ങളും ആള്‍ക്കൂട്ടകൊലപാതകങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആശങ്കയറിയിച്ച് ചലച്ചിത്ര സാമൂഹിക പ്രവര്‍ത്തകര്‍ മോദിക്ക് തുറന്ന കത്തെഴുതിയത്.

ദില്ലി: രാജ്യത്ത് വര്‍ധിക്കുന്ന അസഹിഷ്ണുതയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് പങ്കില്ലെന്ന് വാര്‍ത്താ വിതരണ മന്ത്രി. ജയ്ശ്രീറാം വിളിക്കാത്തതിന്‍റെ പേരിലുള്ള അക്രമങ്ങളും ആള്‍ക്കൂട്ടകൊലപാതകങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആശങ്കയറിയിച്ച് ചലച്ചിത്ര സാമൂഹിക പ്രവര്‍ത്തകര്‍ മോദിക്ക് തുറന്ന കത്തെഴുതിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബീഹാർ കോടതി നിർദ്ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ബിജെപിക്കും സര്‍ക്കാരിനും പങ്കുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമെന്നും പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു. ശ്യാംബനഗല്‍, രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്നം , അപര്‍ണസെന്‍ , രേവതി, തുടങ്ങി 49 പേര്‍ക്കെതിരെയാണ് ബീഹാര്‍ മുസഫര്‍പൂരിലെ സദര്‍ പോലീസ് കേസെടുത്തത്.

രാജ്യദ്രോഹം, മതസ്പര്‍ദ്ധവളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. രാജ്യത്തിന്‍റെ പ്രതിച്ഛായ നശിപ്പാക്കാനും, പ്രധാനമന്ത്രിയെ ഇകഴ്ത്തികാട്ടാനുമാണ് കത്തെഴുതിയവരുടെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുമഹാമഞ്ച് പ്രവർത്തകനും അഭിഭാഷകനുമായ സുധീര്‍ ഓജയായിരുന്നു കോടതിയെ സമീപിച്ചത്.