രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽനിന്ന് ഇടയ്ക്ക് അപ്രത്യക്ഷനാകുന്നതിനെതിരെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. രാഷ്ട്രീയം മുഴുവൻ സമയ ജോലിയായി കാണണമെന്ന് ശർമിഷ്ഠ മുഖർജി പറഞ്ഞു. 

ദില്ലി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. രാഷ്ട്രീയം മുഴുവൻ സമയ ജോലിയായി കാണണമെന്ന് ശർമിഷ്ഠ മുഖർജി ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിൽനിന്ന് ഇടയ്ക്ക് അപ്രത്യക്ഷനാകുന്ന രാഹുലിൻ്റെ പ്രവണതയ്ക്കെതിരെയാണ് ശർമിഷ്ഠ മുഖർജിയുടെ വിമർശനം. രാഹുൽ ഗാന്ധി കോൺഗ്രസിൻ്റെ മുഖമായി മാറിയ 2014 മുതൽ പാർട്ടി തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ തോൽക്കുകയാണെന്നും ശർമിഷ്ഠ മുഖർജി വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് മികച്ച ഫലം ലഭിച്ചുവെന്നും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 99 സീറ്റുകൾ നേടിയെന്നും ശർമിഷ്ഠ മുഖർജി പറഞ്ഞു. നിർഭാഗ്യവശാൽ, രാഹുൽ ഗാന്ധി ചില പരിപാടികൾ നടത്തുകയും പിന്നീട് അപ്രത്യക്ഷനാകുകയും ചെയ്യുന്നു. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികത്തിൽ അദ്ദേഹം എവിടെയായിരുന്നുവെന്നും അവർ ചോദിച്ചു.

"രാഷ്ട്രീയം എന്നത് 24 മണിക്കൂറും 365 ദിവസവുമുള്ള ഒരു ജോലിയാണ്. നിങ്ങൾ വരുന്നു, രണ്ട് ദിവസത്തിന് ശേഷം പുറത്തുപോകുന്നു. നിങ്ങൾ ചില റാലികൾ നടത്തുന്നു, കുറച്ചു ആളുകളെ കാണുന്നു, പിന്നീട് നിങ്ങൾ പുറത്തുപോകുന്നു. എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം ഇങ്ങനെയല്ല"- ശർമിഷ്ഠ മുഖർജി പറഞ്ഞു.

സഖ്യങ്ങൾ ഉണ്ടാക്കി മാത്രം ഒരാൾക്ക് തെരഞ്ഞെടുപ്പുകളിൽ ജയിക്കാൻ കഴിയില്ല. കോൺഗ്രസ് പാർട്ടി ശക്തിപ്പെടുത്തേണ്ടതുണ്ട്. താൻ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന സമയത്ത് പോലും സംഘടന ശക്തിപ്പെടുത്തുന്നതിലല്ല, മറിച്ച് സഖ്യങ്ങൾ ഉണ്ടാക്കി എങ്ങനെ ജയിക്കാം എന്നതിൽ മാത്രമായിരുന്നു ശ്രദ്ധ. സ്വന്തം കരുത്തിൽ വിജയിക്കാനുള്ള ആവേശം പാർട്ടി നേതാക്കൾക്ക് ഇല്ലെന്നും ശർമിഷ്ഠ മുഖർജി പറഞ്ഞു.

2014 മുതൽ കോൺഗ്രസിന്റെ മുഖം രാഹുൽ ഗാന്ധിയാണ്. 2014 മുതൽ കോൺഗ്രസ് ഒന്നിനുപുറകെ ഒന്നായി തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ജനകീയ നേതാവാണ്. മോദിയുടെ ജനപ്രീതി അദ്ദേഹത്തിന് ലഭിച്ച ജനവിധിയിൽനിന്ന് കാണാൻ കഴിയും. രാഹുൽ ഗാന്ധിക്ക് തന്റെ ജനപ്രീതി കോൺഗ്രസിന് അനുകൂലമായ ജനവിധിയാക്കി മാറ്റാൻ കഴിയുന്നില്ല. ഇത് രാഹുൽ ഗാന്ധിയുടെ പരാജയമാണെന്നും ശർമിഷ്ഠ മുഖർജി ചൂണ്ടിക്കാട്ടി.