വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നതെന്നും ആര്‍മി റിസര്‍ച്ച് ആന്‍റ് റഫറല്‍ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പ്രണബ് മുഖർജി മരിച്ചെന്ന തരത്തിലുള്ള പ്രചരണങ്ങൾക്കിടെയാണ് അത് നിഷേധിച്ചുള്ള ആശുപത്രിയുടെ പ്രസ്താവന.
ദില്ലി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നതെന്നും ആര്‍മി റിസര്‍ച്ച് ആന്‍റ് റഫറല്‍ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പ്രണബ് മുഖർജി മരിച്ചെന്ന തരത്തിലുള്ള പ്രചരണങ്ങൾക്കിടെയാണ് അത് നിഷേധിച്ചുള്ള ആശുപത്രിയുടെ പ്രസ്താവന.
കഴിഞ്ഞ ഞായറാഴ്ചയാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
അതേസമയം, പ്രണബ് മുഖർജി മരിച്ചെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നതിൽ പ്രതിഷേധവുമായി അദ്ദേഹത്തിന്റെ മക്കൾ രംഗത്തെത്തി. "എന്റെ പിതാവ് ഇപ്പോഴും ജീവനോടെയുണ്ട്. അദ്ദേഹം മരിച്ചെന്ന തരത്തിൽ ഊഹാപോഹങ്ങളും വ്യാജവാർത്തകളും സോഷ്യൽ മീഡിയ വഴി മാധ്യമപ്രവർത്തകർ പ്രചരിപ്പിക്കുന്നതിലൂടെ പ്രതിഫലിക്കുന്നത് രാജ്യത്തെ മാധ്യമരംഗം വ്യാജവാർത്താ ഫാക്ടറിയായി മാറിയിരിക്കുന്നു എന്നാണ്". അഭിജിത്ത് മുഖർജി ട്വീറ്റ് ചെയ്തു.
'എന്റെ പിതാവ് മരിച്ചെന്നുള്ള ശ്രുതി വെറുതെയാണ്. ദയവ് ചെയ്ത് അതറിയാൻ വേണ്ടി എന്റെ ഫോണിലേക്ക് വിളിക്കരുത്. അദ്ദേഹം ആശുപത്രിയിലായതിനാൽ അപ്പപ്പോഴുള്ള വിവരങ്ങളറിയാൻ എന്റെ ഫോൺ ഫ്രീയായി വെയ്ക്കേണ്ടതുണ്ട്' എന്നാണ് ശർമ്മിഷ്ഠ മുഖർജി ട്വിറ്ററിൽ കുറിച്ചത്.
