പാകിസ്ഥാൻ നടത്തുന്നത് നിഴൽ യുദ്ധമായല്ല നേരിട്ടുള്ള യുദ്ധമായി തന്നെ ഇനി കണക്കാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ദില്ലി: ഭീകരവാദത്തിലൂടെ പാകിസ്ഥാൻ നടത്തുന്നത് നിഴൽ യുദ്ധമായല്ല നേരിട്ടുള്ള യുദ്ധമായി തന്നെ ഇനി കണക്കാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സേനകൾ തുടങ്ങിയ ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയിലെ ജനങ്ങൾ ഇനി മുന്നോട്ട് കൊണ്ടുപോകുമെന്നും മോദി വ്യക്തമാക്കി. സിന്ധു നദീജല കരാർ തല്ക്കാലത്തേക്ക് മാറ്റി വച്ചപ്പോൾ തന്നെ പാകിസ്ഥാൻ വിയർത്തു തുടങ്ങിയെന്നും നരേന്ദ്ര മോദി ഗാന്ധിനഗറിൽ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ഗുജറാത്തിലെ ഗാന്ധിനഗറിൽ റോഡ് ഷോയ്ക്ക് ശേഷം സംസാരിച്ച മോദി ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് അവകാശപ്പെട്ടു. ഇത്തവണ ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തപ്പോൾ ആരും തെളിവ് ചോദിക്കാതിരിക്കാൻ എല്ലാം രേഖപ്പെടുത്തി. പാകിസ്ഥാൻ സേനയും ഭീകരരും ഒന്ന് തന്നെയെന്ന് തെളിഞ്ഞ് കഴിഞ്ഞു. സിന്ദുനദീജല കരാറിൽ തൊട്ടപ്പോൾ തന്നെ പാകിസ്ഥാൻ വിയർത്ത് തുടങ്ങിയെന്നും മോദി പറഞ്ഞു. 

സേന തുടങ്ങിയ ഓപ്പറേഷൻ സിന്ദൂർ വികസിത ഇന്ത്യയ്ക്കായുള്ള നയമായി ജനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും മോദി പറഞ്ഞു. എന്നാൽ സേന നടപടിയെ പ്രധാനമന്ത്രി തുടർച്ചയായി രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. വെടിനിറുത്തലിന് എന്തുകൊണ്ട് ഇന്ത്യ തയ്യാറായി എന്നതിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ലെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം