കർഷക നിയമങ്ങളെ അനുകൂലിച്ചുള്ള മഹാപഞ്ചായത്ത് വേദിയിൽ സംഘർഷം
പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
ദില്ലി: ഹരിയാനയിലെ കർണാലിൽ കാർഷിക നിയമങ്ങളെ അനുകൂലിച്ച് മഹാപഞ്ചായത്ത് നടത്താനിരുന്ന വേദിയിൽ സംഘർഷം. മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടാറിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന പരിപാടിയാണ് അലങ്കോലമായത്. കിസാൻ മഹാ പഞ്ചായത്തിനെതിരെ ഒരു സംഘം കർഷകർ ജാഥയായി എത്തുകയായിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്ന കര്‍ഷകരെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സജീവമായി നടക്കുന്നുണ്ട്. കിസാൻ മഹാപഞ്ചായത്ത് എന്ന പേരിൽ ഇത്തരത്തിൽ സംഘടിപ്പിച്ച വേദിയിലാണ് സംഘര്‍ഷം ഉണ്ടായത്. മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ ഇങ്ങോട്ടെത്തുന്നതിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
നൂറ് കണക്കിന് കര്‍ഷകര്‍ ട്രാക്ടറിൽ കയറി കിസാൻ മഹാ പഞ്ചായത്ത് വേദിയിലേക്ക് എത്തുകയായിരുന്നു. പ്രതിഷേധിക്കാനെത്തിയവരെ പൊലീസ് കൈകാര്യം ചെയ്തതോടെ സംഘര്‍ഷമായി. ലാത്തി ചാര്‍ജ്ജും കണ്ണീര്‍ വാതക പ്രയോഗവും ഉണ്ടായി. കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന കര്‍ഷക കൂട്ടായ്മക്കെതിരെ വലുതും ചെറുതുമായ കര്‍ഷക സംഘനകളെ അണിനിരത്താനുള്ള ശ്രമങ്ങൾക്കെതിരെ പലയിടങ്ങളിലും ഇത്തരത്തിൽ പ്രതിഷേധങ്ങൾ ഉയര്‍ന്ന് വരുന്നുണ്ട്.