പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ഗുരുതര വകുപ്പുകൾ ചുമത്തുന്നതിൽ ദില്ലി പൊലീസ് നിയമപദേശം തേടും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ, കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ഗുരുതര വകുപ്പുകൾ ചുമത്തുന്നതിൽ ദില്ലി പൊലീസ് നിയമപദേശം തേടും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ, കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നിലവിൽ അനധികൃതമായി സംഘം ചേർന്നതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനുമടക്കം വിവിധ വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്. കൊണാട്ട് പ്ലേസിൽ വെച്ച് ദ്രുത കർമ്മ സേനയെ ആക്രമിച്ചെന്ന് ആരോപിച്ച് കോക്രോച് ജനത പാർട്ടി (സി.ജെ.പി) പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ആകെ 10 കേസുകളാണ് ദില്ലി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അതേസമയം ജന്തർ മന്തറിൽ കഴിഞ്ഞ ദിവസം പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചിട്ടില്ലെന്ന ദില്ലി പൊലീസിന്റെ വാദം തള്ളി ആശുപത്രി മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. സി.ജെ.പി നടത്തുന്ന പ്രതിഷേധത്തിനിടെ ദ്രുത കർമ്മ സേന പെല്ലറ്റ് ഗൺ പ്രയോഗിച്ചെന്ന വാദം ശരിവെക്കുന്നതാണ് ദില്ലിഹി ലേഡി ഹാർഡിങ് ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ട്. പെല്ലറ്റ് ഗൺ പ്രയോഗത്തിൽ ഗുരുതരമായി പരിക്കേറ്റ സമരക്കാരന് ലേഡി ഹാർഡിങ് ആശുപത്രിയിൽ വെച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി. ഇയാളുടെ കണ്ണിൽ തറച്ച പെല്ലറ്റ് നീക്കം ചെയ്തിട്ടുണ്ട്. ഇയാളുടെ നെഞ്ചിലും കഴുത്തിലും കൂടുതൽ പെല്ലറ്റുകൾ തറച്ചിട്ടുണ്ട്. ഇവ നീക്കം ചെയ്യുന്നതിനായി വരും മണിക്കൂറുകളിൽ കൂടുതൽ ശസ്ത്രക്രിയകൾ നടത്തും. ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത് സമരക്കാർക്ക് നേരെ പെല്ലറ്റ് ഗണുകൾ പ്രയോഗിച്ചത്. പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റയാളുടെ കാഴ്ചയ്ക്ക് തകരാറ് സംഭവിച്ചിട്ടുണ്ടോയെന്നതിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല.


