ദുബായ് എയർ ഷോ 2025-ൽ ഇന്ത്യൻ വ്യോമസേനയുടെ തേജസ് വിമാനം തകർന്ന് പൈലറ്റ് മരിച്ച ശേഷവും ഷോ തുടർന്നതിനെതിരെ അമേരിക്കൻ പൈലറ്റ്. ഇന്ത്യൻ പൈലറ്റിനോടുള്ള ആദരമായി തൻ്റെ ടീം അവസാന പ്രകടനം റദ്ദാക്കിയെന്നും, സംഘാടകരുടെ തീരുമാനത്തിൽ ഞെട്ടലുണ്ടായെന്നും കുറിപ്പ്

ദുബായ്: ദുബായ് എയർ ഷോ 2025-ൽ ഇന്ത്യൻ വ്യോമസേനയുടെ തേജസ് വിമാനം തകർന്ന് പൈലറ്റ് വിംഗ് കമാൻഡർ നമൻഷ് സിയാൽ മരിച്ചതിന് ശേഷവും എയര്‍ ഷോ തുടര്‍ന്നതിനെതിരെ അമേരിക്കൻ പൈലറ്റ്. ഷോ തുടരാനുള്ള സംഘാടകരുടെ തീരുമാനം ഞെട്ടിച്ചുവെന്നായിരുന്നു യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് പൈലറ്റ് മേജർ ടെയ്ലർ ഫെമ ഹൈസ്റ്റർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇന്ത്യൻ പൈലറ്റിനോടും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളോടുമുള്ള ആദര സൂചകമായി തന്റെ ടീം അവസാന പ്രകടനം റദ്ദാക്കിയതായും അദ്ദേഹം കുറിച്ചു. 1500 മണിക്കൂറിലധികം പറക്കൽ പരിചയമുള്ള ടെക്സാസ് സ്വദേശിയായ എഫ്-16 വൈപ്പർ ഡെമോൺസ്‌ട്രേഷൻ ടീം കമാൻഡറാണ് ഹൈസ്റ്റർ. തേജസ് വിമാനം തീപിടിച്ചപ്പോൾ, സ്വന്തം പ്രകടനത്തിനായി തയ്യാറെടുക്കുകയായിരുന്നു അദ്ദേഹം. പെട്ടെന്നുള്ള ആ അനുഭവം തനിക്ക് ഞെട്ടലും അസ്വസ്ഥതയും ഉണ്ടാക്കിയെന്ന് ഹൈസ്റ്റർ പറഞ്ഞു. ദുരന്തം നടന്നിട്ടും ഷോ തുടര്‍ന്നതിലുള്ള അമര്‍ഷവും അദ്ദേഹം പ്രകടമാക്കി.

പൈലറ്റിൻ്റെ വൈകാരിക പ്രതികരണം

"രണ്ട് വർഷമായി ഈ ജോലി ചെയ്യുന്നു, ഞങ്ങളുടെ ടീമിന് ഇത് ആദ്യത്തെ അനുഭവമായിരുന്നു. ഒഴിഞ്ഞുകിടക്കുന്ന പാർക്കിംഗ് സ്ഥലത്തിന് അടുത്ത് എയർക്രാഫ്റ്റ് ലാഡർ നിലത്ത് വെച്ച്, പൈലറ്റിന്റെ സാധനങ്ങൾ വാടക കാറിൽ സൂക്ഷിച്ച് നിസഹായരായി നിൽക്കുന്ന ഇന്ത്യൻ മെയിൻ്റനൻസ് ക്രൂവിനെക്കുറിച്ച് ഞങ്ങൾ നിശബ്ദമായി ആലോചിച്ചു, തീയണച്ചതിന് ശേഷവും എയർ ഷോ തുടരുമെന്ന് സംഘാടകർ അറിയിച്ചു. ഞങ്ങളുടെ ടീം അവിടെ നിന്നും മാറിയിരുന്നു. ഒരു മണിക്കൂറിന് ശേഷം തിരികെ വന്നപ്പോൾ അനൗൺസർ ആവേശത്തോടെ സംസാരിക്കുന്നതും ആളുകൾ ഷോ കാണുന്നതും കണ്ടപ്പോൾ താൻ നിരാശനായി. ദുരന്തത്തിൽ മരവിച്ചു നിൽക്കുന്ന തേജസ് ക്രൂവിന്റെ അടുത്ത് കൂടി കടന്നുപോകുമ്പോൾ, ഒഴിഞ്ഞ പാർക്കിംഗ് സ്ഥലവും, വിമാനത്തിൽ കയറാൻ ഉപയോഗിച്ച ലാഡറും വാടക കാറിലെ പൈലറ്റിൻ്റെ സാധനങ്ങളും കണ്ടു, കോക്പിറ്റിൽ കയറുന്ന ഓരോ വൈമാനികൻ്റെയും നിശ്ശബ്ദമായ ഭയം അവരിൽ ഉണ്ടായിരുന്നു. ഷോ പുനരാരംഭിച്ചപ്പോൾ, ഞങ്ങളുടെ എല്ലാ സ്പോൺസർമാർക്കും അഭിനന്ദനങ്ങൾ... 2027-ൽ കാണാം" എന്ന് അനൗൺസ് ചെയ്തപ്പോൾ, തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായും ഹൈസ്റ്റർ പറഞ്ഞു.