ഒരുകാലത്ത് അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തനായിരുന്ന രാഘവ് ചദ്ദ ഇപ്പോൾ പാർട്ടിയിൽ ഒറ്റപ്പെടുന്നു. ചദ്ദ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന് ഭഗവന്ത് മാനും അതിഷിയും ഉൾപ്പെടെയുള്ള എഎപി നേതാക്കൾ ആരോപിക്കുമ്പോൾ, ഇതെല്ലാം ഒരു തിരക്കഥയാണെന്ന് ചദ്ദ തിരിച്ചടിക്കുന്നു. 

ന്യൂഡൽഹി: ഒരു കാലത്ത് അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തനും ആം ആദ്മി പാർട്ടിയുടെ യുവ മുഖവുമായിരുന്ന രാഘവ് ചദ്ദ ഇപ്പോൾ പാർട്ടിയിൽ ഒറ്റപ്പെടുന്നു. പാർലമെന്റിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ചദ്ദ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന ഗുരുതര ആരോപണമാണ് എഎപി ഉന്നയിക്കുന്നത്. ചദ്ദ ബിജെപിയുമായി വിട്ടുവീഴ്ച ചെയ്തോ എന്ന ചോദ്യത്തിന് "അതെ" എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ മാൻ മറുപടി നൽകിയത്. പാർട്ടി ഗുജറാത്തിലെ പ്രവർത്തകർക്കായി പോരാടുമ്പോൾ ചദ്ദ പാർലമെന്റിൽ സമോസയുടെ വിലയെക്കുറിച്ചും പിസ്സ ഡെലിവറിയെക്കുറിച്ചും സംസാരിച്ച് സമയം കളയുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.

ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നോട്ടീസിൽ ഒപ്പിടാൻ ചദ്ദ വിസമ്മതിച്ചെന്നും, എണ്ണ പ്രതിസന്ധി ചർച്ച ചെയ്യാൻ വിസമ്മതിച്ചെന്നും അതിഷി ആരോപിച്ചു. കെജ്‌രിവാൾ ജയിലിലായിരുന്നപ്പോൾ ലണ്ടനിൽ 'കണ്ണു ശസ്ത്രക്രിയ'യ്ക്ക് പോയതും ബിജെപിയെ ഭയന്നാണെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി അതിഷി കുറ്റപ്പെടുത്തി. ചദ്ദ തന്റെ എക്സ് അക്കൗണ്ടിൽ നിന്ന് മോദിക്കെതിരെയുള്ള പോസ്റ്റുകൾ നീക്കം ചെയ്തത് അദ്ദേഹം ബിജെപിയിലേക്ക് പോകുന്നു എന്നതിന്റെ തെളിവാണെന്ന് സൗരഭ് ഭരദ്വാജ് ആരോപിച്ചു.

ആരോപണങ്ങൾ എല്ലാം 'തിരക്കഥ' എഴുതിയതാണെന്നാണ് ചദ്ദയുടെ പക്ഷം. "മുറിവേറ്റവൻ കൂടുതൽ അപകടകാരിയാണ്" എന്ന സിനിമാ ഡയലോഗിലൂടെയാണ് അദ്ദേഹം തിരിച്ചടിച്ചത്. താൻ പഞ്ചാബിനായി പാർലമെന്റിൽ നടത്തിയ ഇടപെടലുകളുടെ വീഡിയോ പുറത്തുവിട്ടുകൊണ്ട് താൻ ഒളിച്ചോടിയിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു. 50 പേരുടെ ഒപ്പ് മതിയെന്നിരിക്കെ തന്നെ മാത്രം എന്തിന് വേട്ടയാടുന്നു എന്നാണ് ചദ്ദയുടെ ചോദ്യം. തന്റെ നിശബ്ദത തോൽവിയായി കാണരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ചദ്ദയെ പാർലമെന്റിൽ സംസാരിക്കുന്നതിൽ നിന്ന് വിലക്കിയ എഎപി നടപടി മോശമാണെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. ചദ്ദ ബിജെപിയിലേക്ക് വരുമോ എന്ന ചോദ്യത്തിന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ് എന്നായിരുന്നു മറുപടി. പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനിൽ ജാഖറും എഎപിയുടെ തകർച്ചയുടെ തുടക്കമാണിതെന്ന് നിരീക്ഷിച്ചു. പാർട്ടിയിൽ നിന്ന് നീക്കിയാലും രാഘവ് ചദ്ദയുടെ രാജ്യസഭാ സീറ്റ് ഉടൻ നഷ്ടപ്പെടില്ല. 2028 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. സ്വന്തമായി പാർട്ടി വിടുകയോ സഭയിൽ പാർട്ടി വിപ്പിന് വിരുദ്ധമായി വോട്ട് ചെയ്യുകയോ ചെയ്താൽ മാത്രമേ അയോഗ്യനാക്കാൻ സാധിക്കൂ. സ്വാതി മലിവാളിനെതിരെ എഎപി രംഗത്തുവന്നിട്ടും അവർ ഇപ്പോഴും എംപിയായി തുടരുന്നത് ഇതിന് ഉദാഹരണമാണ്.