കർഷകരോടും മാധ്യമപ്രവർത്തകരോടുമുള്ള സർക്കാരിൻ്റെ ഇടപെടൽ രാജ്യത്തിൻ്റെ പ്രതിച്ഛായ മോശമാകുന്നുവെന്ന് രാഹുൽ
.ചൈനയ്ക്ക് എന്ത് സന്ദേശമാണ് ബജറ്റ് നൽകുന്നതെന്നറിയില്ല. പ്രതിരോധത്തിനായി ബജറ്റിൽ പണം കൂടുതൽ നൽകിയിട്ടില്ല. നിർണായക ഘട്ടത്തിൽ സൈന്യത്തെ സർക്കാർ പിന്തുണക്കുന്നില്ല
ദില്ലി: സമരം ചെയ്യുന്ന കർഷകരോട് സന്ധിസംഭാഷണം നടത്താതെ അവർ മർദ്ദിച്ചു തുരത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകരെ സർക്കാർ എന്തിനാണ് ഭയക്കുന്നതെന്നും രാഹുൽ ചോദിച്ചു. കർഷക സമരം രാജ്യത്തിൻ്റെ അഭ്യന്തര പ്രശ്നമാണെന്ന് പറഞ്ഞ രാഹുൽ ഇക്കാര്യത്തിലുള്ള വിദേശപ്രതികരണങ്ങളോട് പ്രതികരിക്കാനില്ലെന്നും പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വാക്കുകൾ -
കർഷകരെ സർക്കാർ എന്തിനാണ് ഭയക്കുന്നത്. കർഷകർ രാജ്യത്തിന്റെ ശക്തിയാണ്. കർഷകരോട് സംസാരിക്കാതെ അവരെ മർദ്ദിക്കുകയാണ് സർക്കാർ. ചൈനയ്ക്ക് എന്ത് സന്ദേശമാണ് ബജറ്റ് നൽകുന്നതെന്നറിയില്ല. പ്രതിരോധത്തിനായി ബജറ്റിൽ പണം കൂടുതൽ നൽകിയിട്ടില്ല. നിർണായക ഘട്ടത്തിൽ സൈന്യത്തെ സർക്കാർ പിന്തുണക്കുന്നില്ല
കർഷക സമരം രാജ്യത്തിൻ്റെ ആഭ്യന്തര പ്രശ്നമാണ്. വിദേശ പ്രതികരണങ്ങളെ കുറിച്ച് പ്രതികരിക്കാൻ ഇപ്പോൾ താൽപ്പര്യപ്പെടുന്നില്ല. മാധ്യമ പ്രവർത്തകരോടും കർഷകരോടും സർക്കാർ പെരുമാറുന്ന രീതി അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുന്ന അവസ്ഥയാണുള്ളത്. രാജ്യം അങ്ങേയറ്റം അപകടാവസ്ഥയിലാണ്.
അതിർത്തിയിൽ ഇത്രത്തോളും പ്രശ്നങ്ങൾ മുൻപ് ഉണ്ടായിട്ടില്ല സാമ്പത്തികാവസ്ഥ ഇത്രയും മോശമായിട്ടില്ല. രാജ്യത്തെ നയിക്കാൻ ആരും ഇല്ലാതായിരിക്കുകയാണ്. നോട്ടു നിരോധനവും ജിഎസ്ടിയും എല്ലാ മേഖലകളേയും നശിപ്പിച്ചപ്പോൾ കാർഷിക മേഖല മാത്രമാണ് താങ്ങായത്. ഇപ്പോൾ സർക്കാർ കാർഷിക മേഖല കൂടി തകർക്കുകയാണ് കേന്ദ്രസർക്കാർ.