കൊവിഡിൻ്റെ പേരിൽ തൊഴിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്ന സംസ്ഥാനങ്ങൾക്കെതിരെ രാഹുൽ ഗാന്ധി
ആഴ്ചകളോളം പൂട്ടിയിട്ട പല സ്ഥാപനങ്ങളും ബാക്കി കിടന്ന ജോലികൾ ചെയ്തു തീർക്കാനായി ജീവനക്കാർക്ക് അധികസമയം ഡ്യൂട്ടി എടുപ്പിക്കുന്നുണ്ട്.
ദില്ലി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ തൊഴിൽ നിയമം ഭേദഗതി ചെയ്യുന്നതിനെ എതിർത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡിനെതിരെ പോരാടേണ്ടത് തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള ന്യായമല്ലെന്ന് രാഹുൽ വിമർശിച്ചു.
ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനത്തിന് താത്കാലിക ശമനം വന്നതോടെ കേന്ദ്രവും സംസ്ഥാന സർക്കാരുകളും ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തുകയും ഗ്രീൻ സോണുകളിലും ഓറഞ്ച് സോണുകളിലും ഫാക്ടറികളടക്കം നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കുകയും ചെയ്തിരുന്നു.
ആഴ്ചകളോളം പൂട്ടിയിട്ട പല സ്ഥാപനങ്ങളും ബാക്കി കിടന്ന ജോലികൾ ചെയ്തു തീർക്കാനായി ജീവനക്കാർക്ക് അധികസമയം ഡ്യൂട്ടി എടുപ്പിക്കുന്നുണ്ട്. ഇതിന് നിയമപ്രാബല്യം നൽകാൻ പല സംസ്ഥാനങ്ങളും തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യുകയും ചെയ്തു. മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഈ നിലയിൽ തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്തിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
തൊഴിലാളികളെ ചൂഷണം ചെയ്യുന്നതും അവകാശങ്ങൾ അടിച്ചമർത്തുന്നതും അംഗീകരിക്കാൻ കഴിയില്ലെന്ന് സംസ്ഥാനങ്ങളുടെ നടപടിയെ വിമർശിച്ചു കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
.