രാഹുൽ ഗാന്ധി ജനങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നു; രാജ്യതാത്പര്യത്തിന് എതിരായ നടപടി; ഗിരിരാജ് സിംഗ്
രാഹുൽ ഗാന്ധി ഇപ്പോഴും സൈന്യത്തിന്റെയും രാജ്യത്തിന്റെയും മനോവീര്യം ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഗിരിരാജ് സിംഗ് പറഞ്ഞു.
ബെഗുസരായി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. കൊറോണ പകർച്ചവ്യാധിയുടെ കാലത്ത് ജനങ്ങളുടെ ആത്മവിശ്വാസം തകർക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുകയാണെന്നും അത് ദേശീയ താത്പര്യത്തിന് എതിരാണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്.
'റാഫേൽ കേസിൽ സുപ്രീം കോടതി അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകി. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടു. റഫേൽ ഇന്ത്യയിലെത്തിയപ്പോൾ അത് രാജ്യത്തിന്റെയും സൈന്യത്തിന്റെയും മനോവീര്യം വർദ്ധിപ്പിച്ചു. എന്നാൽ രാഹുൽ ഗാന്ധി ഇപ്പോഴും സൈന്യത്തിന്റെയും രാജ്യത്തിന്റെയും മനോവീര്യം ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.' ഗിരിരാജ് സിംഗ് പറഞ്ഞു.
'കൊവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേതാവായി രാജ്യം സ്വീകരിച്ചപ്പോൾ രാഹുൽ ഗാന്ധി ചോദിക്കുന്നത് വാക്സിൻ എപ്പോൾ വരുമെന്നാണ്. ഇത് കുട്ടിക്കളിയല്ല. വാക്സിനുമായി ബന്ധപ്പെട്ട് നിരവധി പ്രോട്ടോക്കോളുകൾ ഉണ്ട്. മൂന്നു കമ്പനികൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ജനങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന രീതിയാണ് രാഹുൽ ഗാന്ധിയുടേത്.' സിംഗ് പറഞ്ഞു.
ഇന്ത്യയിൽ കൊവിഡ് മരണ നിരക്ക് വളരെ കുറവാണെന്നും രോഗമുക്തി നിരക്ക് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. രോഗമുക്തി നിരക്ക് 75 ശതമാനത്തിന് മുകളിലും മരണനിരക്ക് രണ്ട് ശതമാനത്തിൽ താഴെയുമാണ്. ആയിരം ലാബുകളാണ് ഇപ്പോഴുള്ളത്. ദിനംപ്രതി പത്ത് ലക്ഷത്തിലധികം പരിശോധനകൾ നടക്കുന്നുണ്ട്. 1500 ഓളം ആശുപത്രികളാണ് കൊവിഡ് ചികിത്സയ്ക്കായി ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.