ആരോഗ്യപ്രവര്‍ത്തകര്‍, ആശാ വര്‍ക്കേഴ്‌സ്, അംഗനവാടി പ്രവർത്തകർ, ഇവരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹികളെന്ന് രാഹുല്‍
രാജ്യം ആവശ്യപ്പെടുന്ന സമയത്ത് പ്രവർത്തിക്കുക എന്നതാണ് ദേശസ്‌നേഹത്തിന്റെ ഏറ്റവും വലിയ രൂപമെന്നും രാഹുൽ പറഞ്ഞു.
ദില്ലി: കൊവിഡ് എന്ന മഹാമാരിയുടെ കാലത്ത് സമൂഹത്തെ സുരക്ഷിതമായി സംരക്ഷിക്കുന്ന സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കേഴ്‌സ്, ആയമാര്‍, നഴ്‌സുമാര്‍, അംഗനവാടി അധ്യാപകര്‍ എന്നിവരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹികളെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം ആവശ്യപ്പെടുന്ന സമയത്ത് പ്രവർത്തിക്കുക എന്നതാണ് ദേശസ്‌നേഹത്തിന്റെ ഏറ്റവും വലിയ രൂപമെന്നും രാഹുൽ പറഞ്ഞു.
ഭയവും വ്യാജ പ്രചരണങ്ങളുമാണ് ഈ അവസരത്തിൽ വൈറസിനെക്കാൾ അപകടകാരികൾ. ഈ വേളയിൽ കൊവിഡിന്റെ അപകടത്തെ കുറിച്ചും വൈറസ് വ്യാപനത്തെ കുറിച്ചും സാമൂഹ്യ പ്രവര്‍ത്തകര്‍ ജനങ്ങൾക്ക് ബോധവത്ക്കരണം നടത്തുന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും രാഹുൽ പറയുന്നു.
"നമ്മുടെ സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹികളാണ്. വാഴ്ത്തപ്പെടാതെ പോവുന്ന നമ്മുടെ നായകരാണ്. ഓരോ സാമൂഹ്യ പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുന്നു, അവര്‍ രാജ്യത്തിന് നല്‍കുന്ന സേവനത്തിന്. ഈ മഹാമാരിയുടെ കാലത്ത് അവരും അവരുടെ കുടുംബാംഗങ്ങളും സുരക്ഷിതമായിരിക്കട്ടെയന്ന് പ്രാര്‍ത്ഥിക്കുകയാണ്"രാഹുല്‍ ഗാന്ധി പറഞ്ഞു.