മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എകെ ആന്റണി, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരാണ് രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്. 

ദില്ലി: കോണ്‍ഗ്രസ് (Congress) അധ്യക്ഷനായി (President) തിരിച്ചുവരാനുള്ള സാധ്യത തള്ളാതെ രാഹുല്‍ ഗാന്ധി(Rahul Gandhi). കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് (Congress working committee eeting) നേതാക്കളുടെ ആവശ്യത്തോട് രാഹുല്‍ അനുകൂലമായി പ്രതികരിച്ചത്. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് താനില്ലെന്നും ഗാന്ധി കുടുംബത്തില്‍ നിന്ന് ആരെയും പരിഗണിക്കരുതെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എകെ ആന്റണി, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരാണ് രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്. അടുത്ത വര്‍ഷം ഓഗസ്റ്റ് 21നും സെപ്റ്റംബര്‍ 20നും ഇടയില്‍ കോണ്‍ഗ്രസ് ഉന്നത സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നും വര്‍ക്കിങ് കമ്മിറ്റിയില്‍ ധാരണയായി.

പഞ്ചാബ് മുഖ്യമന്ത്രിയാണ് രാഹുല്‍ അധ്യക്ഷനായി തിരിച്ചെത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടത്. താന്‍ പരിഗണിക്കാമെന്നായിരുന്നു രാഹുലിന്റെ മറുപടിയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ, എന്‍ഡിടിവി തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്നാണ് രാഹുല്‍ അധ്യക്ഷ പദവി രാജിവെച്ചത്. രാഹുല്‍ രാജിവെക്കരുതെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ദേശീയ നേതാക്കള്‍ അടക്കം സമ്മര്‍ദ്ദം ചെലുത്തിയിട്ടും അദ്ദേഹം വഴങ്ങിയില്ല. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് പുതിയ അധ്യക്ഷന്‍ വരണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടത്. പിന്നീട് സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയായി ചുമതലയേറ്റു. രാജിക്ക് ശേഷം ആദ്യമായാണ് പദവിയില്‍ തിരിച്ചെത്തുന്നത് സംബന്ധിച്ച് രാഹുല്‍ അനുകൂല മറുപടി നല്‍കുന്നത്.

ഇതിനിടയില്‍ കോണ്‍ഗ്രസില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായി. കപില്‍ സിബല്‍, ജയറാം രമേഷ്, ശശി തരൂര്‍ തുടങ്ങിയ ജി 23 നേതാക്കള്‍ വിയോജിപ്പ് അറിയിച്ച് കത്തെഴുതി. അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളും വര്‍ക്കിങ് കമ്മിറ്റി ചര്‍ച്ച ചെയ്തു. പഞ്ചാബ്, ഗുജറാത്ത്, യുപി എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.