തന്റെ ലോക്സഭാംഗത്വം റദ്ദാക്കിയത് അദാനി - മോദി ബന്ധം ചോദ്യം ചെയ്തതിന്: രാഹുൽ ഗാന്ധി
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു. ജാതി സെൻസസിനെ കുറിച്ച് പാർലമെൻറിൽ സംസാരിക്കാൻ സർക്കാർ അനുവദിച്ചില്ലെന്നും രാഹുൽ ഗാന്ധി

ദില്ലി: തന്റെ ലോക്സഭാംഗത്വം റദ്ദാക്കിയത് അദാനി - മോദി ബന്ധം ചോദ്യം ചെയ്തതിനെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു. ജാതി സെൻസസിനെ കുറിച്ച് പാർലമെൻറിൽ സംസാരിക്കാൻ സർക്കാർ അനുവദിച്ചില്ലെന്നും ഭാരതത്തിന്റെ എക്സ് റേയാണ് ജാതി സെൻസസെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വിവിധ വിഭാഗങ്ങളുടെ യഥാർത്ഥ ചിത്രമറിയാൻ ആ എക്സ്റേയെടുത്തേ മതിയാകുവെന്നും അദ്ദേഹം കൂട്ടിചേർത്തു. രമേശ് ബിദുരി വിവാദം ജാതി സെൻസസ് ആവശ്യത്തില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ബിജെപി ശ്രമമാണെന്ന് രാഹുൽ ഗാന്ധി ഇന്നലെ പ്രതിദിൻ മീഡിയ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുമ്പാൾ പറഞ്ഞിരുന്നു.
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ഉറപ്പായും വിജയിക്കുമെന്നും രാജസ്ഥാനിൽ കടുത്ത മത്സരമുണ്ടെങ്കിലും കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തലെന്നും രാഹുൽ ഗാന്ധി പ്രതീക്ഷ പ്രകടിപ്പിച്ചു. തെലങ്കാനയിലും മിക്കവാറും ജയിക്കുന്ന സാഹചര്യമാണെന്നും രാഹുൽ കൂട്ടിചേർത്തു. 2024 ല്‍ ബിജെപി അത്ഭുതപ്പെടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷത്ത് വലിയ കൂട്ടായ്മ രൂപപ്പെട്ടുവെന്നും വിയോജിപ്പുകള്‍ പരസ്പരം ചർച്ച ചെയ്ത് അഭിപ്രായ സമന്വയം ഉണ്ടാക്കിയാണ് പ്രതിപക്ഷ പാർട്ടികള്‍ മുന്നോട്ട് പോകുന്നതെന്നും രാഹുൽ പറഞ്ഞു. ഒരു പാർട്ടിക്കെതിരെയല്ല , ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാനാണ് പ്രതിപക്ഷം പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read More: വനിത സംവരണ ബിൽ: 'ഇന്ത്യ' സഖ്യം ബില്ലിനെ പിന്തുണച്ചത് അർദ്ധ മനസോടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
അതേസമയം മധ്യപ്രദേശിൽ ഇന്ന് നടന്ന പൊതുസമ്മേള്ളനത്തിൽ 'ഇന്ത്യ' സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. വനിത സംവരണ ബില്ലിൽ 'ഇന്ത്യ' സഖ്യത്തിന്റെ പിന്തുണ അർദ്ധ മനസോടെയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മധ്യപ്രദേശില്‍ വലിയ വികസനം സാധ്യമാക്കാൻ ബിജെപിക്കായെന്നും കോണ്‍ഗ്രസ് കാലത്ത് മധ്യപ്രദേശ് ദരിദ്ര സംസ്ഥാനമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.