കൊവിഡ്, നോട്ടുനിരോധനം, ജിഎസ്ടി; തോൽവികളെക്കുറിച്ചുള്ള ഹാര്‍വാര്‍ഡ് സർവ്വകലാശാലയുടെ പഠനവിഷയമാകും: രാഹുൽ ഗാന്ധി
പരാജയങ്ങളെക്കുറിച്ച് ഹാർവാർഡ് സർവ്വകലാശാല നടത്തുന്ന പഠനങ്ങളിൽ നോട്ടു നിരോധനം, ജിഎസ്ടി, കൊവിഡ് 19 എന്നീ കാര്യങ്ങളായിരിക്കും ഭാവിയിൽ ഉൾപ്പെടുക എന്നാണ് രാഹുൽഗാന്ധിയുടെ ട്വീറ്റ്.
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പകർച്ചവ്യാധി കൈകാര്യം ചെയ്യുന്ന രീതി ഭാവിയിൽ ഹാർവാർഡ് ബിസിനസ് സ്കൂളിന്റെ പരാജയപ്പെട്ട സംഭവങ്ങളെക്കുറിച്ചുളള പഠനങ്ങളുടെ ഭാഗമാകുമെന്നാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. ജിഎസ്ടി നടപ്പാക്കലിനെക്കുറിച്ചും നോട്ടുനിരോധനത്തെക്കുറിച്ചും വളരെ രൂക്ഷഭാഷയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
പരാജയങ്ങളെക്കുറിച്ച് ഹാർവാർഡ് സർവ്വകലാശാല നടത്തുന്ന പഠനങ്ങളിൽ നോട്ടു നിരോധനം, ജിഎസ്ടി, കൊവിഡ് 19 എന്നീ കാര്യങ്ങളായിരിക്കും ഭാവിയിൽ ഉൾപ്പെടുക എന്നാണ് രാഹുൽഗാന്ധിയുടെ ട്വീറ്റ്. കൊവിഡ് 19 ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ റഷ്യയെ മറികടന്നതിന് ശേഷമാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. മഹാഭാരത യുദ്ധം ജയിച്ചത് 18 ദിവസം കൊണ്ടാണെന്നും കൊവിഡിനെ ജയിക്കാൻ 21 ദിവസം വേണമെന്നും പ്രധാനമന്ത്രി മോദി പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും രാഹുൽ ഗാന്ധി ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.
കൊവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി മുന്പും കേന്ദ്രത്തിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. കൊവിഡ് വിഷയം, ഇന്ത്യ ചൈന അതിർത്തി തർക്കം തുടങ്ങി നിരവധി വിഷയങ്ങളിൽ രാഹുൽ ഗാന്ധി മോദിയെ കടന്നാക്രമിച്ചിരുന്നു.