മോദിയുടെ ജീവിത ചിത്രത്തിന് വേണ്ടി തീവണ്ടി ബോഗി കത്തിച്ചു
ഉമേഷ് ശുക്ല എന്ന വ്യക്തിയാണ് ഇതിന്‍റെ സംവിധാനം. 2002 ഫെബ്രുവരി 27 ന് സബർമതി എക്സ്പ്രെസ്സിൽ 59 ഓളം കർസേവക് പ്രവർത്തകർ കൊല്ലപ്പെട്ട രംഗമാണ് ബോഗി കത്തിച്ച് പുനരാവിഷ്കരിക്കുന്നത്
വഡോദര: മോദിയുടെ ജീവിതം ചിത്രീകരിക്കുന്ന ഡോക്യു സിനിമയ്ക്കായി ട്രെയിന്‍ ബോഗി കത്തിച്ചു. മോക്ക് ഡ്രിൽ പരിപാടികൾക്കായി വെസ്റ്റേണ്‍ റെയില്‍വേ ഉപയോഗിച്ചിരുന്ന ബോഗിയാണ് വഡോദരയിലെ പ്രതാപ് നഗറിനും ദബോയ് റെയിൽവേ ലൈനിനും ഇടയിലുള്ള ഇടുങ്ങിയ റെയിൽ പാതയിൽ വച്ച് കത്തിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ആണ് ഡോക്യുമെന്‍ററി ഒരുക്കുന്നത്.
ഉമേഷ് ശുക്ല എന്ന വ്യക്തിയാണ് ഇതിന്‍റെ സംവിധാനം. 2002 ഫെബ്രുവരി 27 ന് സബർമതി എക്സ്പ്രെസ്സിൽ 59 ഓളം കർസേവക് പ്രവർത്തകർ കൊല്ലപ്പെട്ട രംഗമാണ് ബോഗി കത്തിച്ച് പുനരാവിഷ്കരിക്കുന്നത്. അതേ സമയം ബോഗി കത്തിക്കാനുള്ള അനുമതി നല്‍കിയിട്ടില്ലെന്നും. ബോഗി വാടകയ്ക്ക് എടുത്തവര്‍ അത് പോലെ തിരിച്ചേല്‍പ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും വെസ്റ്റേണ്‍ റെയില്‍വേ പ്രതികരിച്ചു.
കൂടാതെ ചിത്രീകരണം ട്രെയിൻ ഗതാഗതത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലന്നും, ചിത്രികരണത്തിനായുള്ള ബോഗിയും റെയിൽവേ തന്നെയാണ് നൽകിയതെന്നും . ഇത് മോക്ക് ഡ്രിൽ പരിപാടികൾക്കായി ഉപയോഗിച്ചിരുന്ന ബോഗി ആണെന്നും വെസ്റ്റേൺ റെയിൽവേ പി.ആർ.ഓ ഖേംരാജ് മീന ഇന്ത്യൻ എക്സ്പ്രെസ്സിനോട് പറഞ്ഞു.
അതേ സമയം തങ്ങളുടെ അറിവോടെ അല്ല ഡോക്യുമെന്‍ററി നിര്‍മ്മാണം എന്നാണ് പ്രദേശിക ബിജെപി നേതാക്കള്‍ പറയുന്നത്. വഡോദര ബി.ജെ.പി എംപിയും സിറ്റി യൂണിറ്റ് പ്രസിഡന്റുമായ രഞ്ജൻ ഭട്ട് ഇത്തരം ഒരു ഡോക്യുമെന്‍ററി നടക്കുന്നില്ലെന്നാണ് പറയുന്നത്.