കൊറോണയെ നേരിടാന്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കില്‍ അഞ്ചിരട്ടി വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ
പത്ത് രൂപയില്‍ നിന്ന് 50 രൂപയായാണ് നിരക്ക് വര്‍ധന. മുംബൈ, വഡോദര, അഹമ്മദാബാദ്, രത്ലം, രാജ്കോട്ട്, ഭാവ്നഗര്‍ എന്നീ സ്റ്റേഷനുകളില്‍ നിരക്ക് വര്‍ധന പ്രാബല്യത്തിലായി. രാജ്യത്തെ 250 സ്റ്റേഷനുകളിലേക്ക് ഈ നിരക്ക് വര്‍ധന ഉടന്‍ പ്രയോഗത്തില്‍ വരുത്താനും നീക്കമുണ്ടെന്നാണ് റെയില്‍വേ
അഹമ്മദാബാദ്: കൊറോണ വൈറസ് വ്യാപകമാവുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂടുന്ന സാഹചര്യം ഒഴിവാക്കാനായി വേറിട്ട മാര്‍ഗവുമായി റെയില്‍വേ. സ്റ്റേഷനുകളിലെ ജനത്തിരക്ക് ഒഴിവാക്കാനായി പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ് റെയില്‍വേ. ഗുജറാത്തിലെ അഹമ്മദാബാദ് ഡിവിഷനിലെ തെരഞ്ഞെടുത്ത റെയില്‍വേ സ്റ്റേഷനുകളിലും മധ്യപ്രദേശിലെ രത്ലം ഡിവിൽന് കീഴിലെ റെയിലവേ സ്റ്റേഷനുകളിലുമാണ് നിരക്ക് ആദ്യ ഘട്ടത്തില്‍ പ്രാവര്‍ത്തികമാവുക.
ആദ്യഘട്ടത്തില്‍ 12 റെയില്‍വേ സ്റ്റേഷനുകളില്‍ നിരക്ക് വര്‍ധന ബാധകമാവുമെന്നാണ് പശ്ചിമ റെയില്‍വേ വ്യക്തമാക്കുന്നത്. പത്ത് രൂപയില്‍ നിന്ന് 50 രൂപയായാണ് നിരക്ക് വര്‍ധന. മുംബൈ, വഡോദര, അഹമ്മദാബാദ്, രത്ലം, രാജ്കോട്ട്, ഭാവ്നഗര്‍ എന്നീ സ്റ്റേഷനുകളില്‍ നിരക്ക് വര്‍ധന പ്രാബല്യത്തിലായി. ആവശ്യത്തിലധികം ആളുകള്‍ സ്റ്റേഷനുകളിലേക്ക് എത്തുന്നത് തടയാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. രാജ്യത്തെ 250 സ്റ്റേഷനുകളിലേക്ക് ഈ നിരക്ക് വര്‍ധന ഉടന്‍ പ്രയോഗത്തില്‍ വരുത്താനും നീക്കമുണ്ടെന്നാണ് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നത്.
സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ പ്ലാറ്റഫോം ടിക്കറ്റ് വില വര്‍ധിപ്പിക്കാനുള്ള അധികാരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും റെയില്‍വേ വ്യക്തമാക്കി. ചൊവ്വാഴ്ച മാത്രം 12 പുതിയ വൈറസ് ബാധിച്ച സംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 126 ആയെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. കൊവിഡ് 19 സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ദില്ലി ഭുവനേശ്വര്‍ രാജ്ധാനി എക്പ്രസിലെ ജീവനക്കാരോട് വീടുകളില്‍ ക്വാറന്‍റൈന്‍ ചെയ്യാന്‍ ഇതിനോടകം റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.