പൗരത്വ നിയമഭേദഗതി ആരുടെയും അവകാശങ്ങള്‍ അപഹരിക്കില്ല: രാജീവ് ചന്ദ്രശേഖര്‍ എം പി
മൂന്ന് ഇസ്ലാമിക രാജ്യങ്ങളിലെ, പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ മതന്യൂനപക്ഷങ്ങളെ സഹായിക്കാൻ ഒരു ശ്രമം മാത്രമാണ് ഈ ഭേദഗതി.
പൗരത്വ നിയമഭേദഗതിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ വീഡിയോ. ബില്‍ ഒരു തരത്തിലും ഇന്ത്യന്‍ പൗരന്മാരെ ബാധിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. മൂന്ന് ഇസ്ലാമിക രാജ്യങ്ങളിലെ, പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ മതന്യൂനപക്ഷങ്ങളെ സഹായിക്കാൻ ഒരു ശ്രമം മാത്രമാണ് ഈ ഭേദഗതി.
അവർ കഴിഞ്ഞ കുറെ വർഷങ്ങളായി ഈ രാജ്യങ്ങളിൽ വേട്ടയാടപ്പെടുന്നവരാണ്. മതത്തിന്റെ പേരിൽ കൊന്നൊടുക്കപ്പെടുന്നവരാണ്. നരകജീവിതം നയിച്ചിരുന്നവരാണ്. അവരിൽ പലരും നാടുവിട്ടോടി വന്ന് നമ്മുടെ നാട്ടിൽ അഭയാർഥികളായി കഴിയുന്നുണ്ട്, കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി. അവരുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഈ നിയമം അവർക്ക് ഒരു ഭാവി വാഗ്ദാനം ചെയ്യുക മാത്രമാണ്.
"
ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിം അഭയാർത്ഥികളെ എന്തുകൊണ്ട് സ്വീകരിക്കുന്നില്ല. ഉത്തരം വളരെ ലളിതമാണ്. ഈ ബിൽ മേൽപ്പറഞ്ഞ മൂന്നു രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങളെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. അതും, മതത്തിന്റെ പേരിലുള്ള വേട്ടയാടൽ കാരണം പലായനം ചെയ്തുവന്നവരെ. മുസ്ലിങ്ങൾ എങ്ങനെയാണ് ഒരു ഇസ്ലാമിക രാജ്യത്ത് മത ന്യൂനപക്ഷമാകുക? മതത്തിന്റെ പേരിലുള്ള ചൂഷണങ്ങൾ നേരിടുക? അവർക്ക് മറ്റുതരത്തിലുള്ള വേട്ടയാടലുകൾ നേരിടേണ്ടി വരുന്നുണ്ടാകാം. അത് വേറെ കാര്യം. പക്ഷേ, ഈ ബിൽ മതപരമായ വേട്ടയാടലിൽ നിന്നുള്ള സംരക്ഷണം ഉദ്ദേശിച്ചു മാത്രം ഉള്ളതാണ്.