'കെജ്രിവാൾ മദ്യ ലോബികളിൽ നിന്ന് പങ്കുപറ്റുന്നു', മദ്യ നയ അഴിമതിയിൽ ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ
രാഷ്ട്രിയത്തിലെ സംശുദ്ധതയെ കുറിച്ച് പ്രസംഗിക്കുന്ന കെജ്രിവാൾ മദ്യ ലോപികളിൽ നിന്ന് പങ്കുപറ്റുകയാണോ എന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.
ദില്ലി : ദില്ലി സർക്കാർ 2021 ൽ നടപ്പിലാക്കിയ മദ്യ നയം അഴിമതിയിൽ കെട്ടിപ്പൊക്കിയതാണെന്ന് ബിജെപി ആവർത്തി ആരോപിക്കുകയും സിബിഐ അന്വേഷണം തുടരുകയും ചെയ്യുന്നതിനിടിയൽ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാഷ്ട്രിയത്തിലെ സംശുദ്ധതയെ കുറിച്ച് പ്രസംഗിക്കുന്ന കെജ്രിവാൾ മദ്യ ലോബികളിൽ നിന്ന് പങ്കുപറ്റുകയാണോ എന്ന് മന്ത്രി ചോദിച്ചു. മദ്യം ബ്രോക്കറേജും കമ്മീഷനും തട്ടുക എന്ന ഒരേയൊരു ദൗത്യമേ കെജ്രിവാളിന് ഉള്ളൂവെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ദില്ലി എക്സൈസ് അഴിമതിയുമായി ബന്ധപ്പെട്ട് കുൽവീന്ദർ മർവയുടെ വികാരനിർഭരമായ വെളിപ്പെടുത്തൽ പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ ട്വീറ്റ്.
2021 നവംബർ മുതലാണ് പുതിയ മദ്യനയം ദില്ലി സർക്കാർ നടപ്പാക്കി തുടങ്ങിയത്. അതുവരെ സർക്കാറിന്‍റെയും സ്വകാര്യവ്യക്തികളുടെയും ഉടമസ്ഥതയിലുള്ള വിവിധ ഔട്ലെറ്റുകളിലൂടെയായിരുന്നു രാജ്യതലസ്ഥാനത്ത് മദ്യവില്‍പന. പുതുക്കിയ മദ്യനയ പ്രകാരം സർക്കാർ മദ്യവില്‍പനയില്‍ നിന്നും പൂർണമായി പിന്‍മാറി. ദില്ലിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 ഷോപ്പുകൾ വീതം 864 ഔട്ലെറ്റുകൾക്കാണ് ടെന്‍ഡർ വിളിച്ച് അനുമതി നല്‍കിയത്.
മദ്യമാഫിയയെ ഇല്ലാതാക്കാനാണ് നടപടിയെന്നാണ് ആംആദ്മി സർക്കാർ വിശദീകരിച്ചെങ്കിലും കാര്യങ്ങൾ മറിച്ചാണ് സംഭവിച്ചതെന്ന് പിന്നീട് വ്യക്തമായി. പുതിയ സ്വകാര്യ ഔട്ലെറ്റുകളിലൂടെ മത്സരിച്ച് വില്‍പന തുടങ്ങിയതോടെ മദ്യത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ച് വ്യാപക പരാതികളുയർന്നു. മദ്യനയം നടപ്പാക്കിയ രീതിയില്‍ അഴിമതിയുണ്ടെന്ന സംശയവും ശക്തമായി.
മദ്യനയ കേസില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. കൂടാതെ സിസോദിയ അടക്കമുളളവർക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതിനെയെല്ലാം എതിർത്ത് സിസോദിയയ്ക്ക് പ്രതിരോധം തീർത്ത് കെജ്രിവാൾ നേരിട്ട് രംഗത്തെത്തുകയാണ് ഉണ്ടായത്.
തിരിച്ചടിക്കാൻ 'ഓപ്പറേഷൻ താമര'
ആംആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെ നാടകീയ സംഭവങ്ങൾക്കാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്. തങ്ങളുടെ എംഎല്‍എമാരെ അടർത്തിമാറ്റാൻ ബിജെപി ശ്രമിച്ചെന്ന ആരോപണമാണ് ഏറ്റവും ഒടുവിലായി ആംആദ്മി ഉയര്‍ത്തിയത്. ആംആദ്മി നേതാക്കൾ അഴിമതി നടത്തിയെന്ന് അലമുറയിടുന്ന ബിജെപിയാണ് ഓപ്പറേഷൻ താമരയെന്ന യഥാർത്ഥ അഴിമതി ചെയ്യുന്നതെന്നും കെജ്രിവാൾ വിമര്‍ശിച്ചു. ദില്ലി സർക്കാരിനെ വീഴ്ത്താൻ 40 എംഎൽഎമാരെയാണ് ബിജെപി ബന്ധപ്പെട്ടത്. ഇവർക്ക് വാഗ്ദാനം ചെയ്ത 800 കോടി എവിടെ നിന്നാണ് വന്നതെന്ന ചോദ്യമുയര്‍ത്തിയ കെജ്രിവാൾ, ഇന്ത്യയിലെ ജനങ്ങളുടെ പണമാണതെന്നും ഓര്‍മ്മിപ്പിച്ചു.
Read More : 'സ്വാധീനിക്കാൻ ശ്രമം, ബിജെപിയിൽ ചേർന്നാൽ കേസ് ഒഴിവാക്കി തരാമെന്ന് സന്ദേശം ലഭിച്ചു' : സിസോദിയ
Read More : ദില്ലിയിലെ ഓപ്പറേഷന്‍ താമര കെജ്രിവാളിന്‍റെ നാടകമോ ? മുറുകുന്ന ബിജെപി - ആപ് പോര്