വജ്രജയന്തി യാത്രാ സംഘം ദില്ലിയിൽ രജനികാന്തിനൊപ്പം, പോരാളികളുടെ പോസ്റ്റർ പ്രകാശിപ്പിച്ച് താരം
യാത്രയുടെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് പ്രക്ഷേപണം ചെയ്യുന്ന 'സ്വാതന്ത്ര്യസ്പർശം' വീഡിയോ പരമ്പരയിൽ ഉൾപ്പെടുന്ന 75 പോരാളികളുടെ പോസ്റ്റർ രജനികാന്ത് പ്രകാശിപ്പിച്ചു
ദില്ലി : ഏഷ്യാനെറ്റ് ന്യൂസിന്റെ വജ്രജയന്തി യാത്രാ സംഘം ദില്ലിയിൽ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനൊപ്പം. ഏഴുപത്തിയഞ്ചാം വാർഷിക നിറവില്‍ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം യുവ തലമുറയിലേക്ക് എത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസും എൻസിസിയും ചേർന്നൊരുക്കിയ വജ്രജയന്തിയുടെ ഉത്തരേന്ത്യൻ യാത്രയ്ക്ക് രജനികാന്ത് തുടക്കം കുറിച്ചു.
യാത്രയുടെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് പ്രക്ഷേപണം ചെയ്യുന്ന 'സ്വാതന്ത്ര്യസ്പർശം' വീഡിയോ പരമ്പരയിൽ ഉൾപ്പെടുന്ന 75 പോരാളികളുടെ പോസ്റ്റർ രജനികാന്ത് പ്രകാശിപ്പിച്ചു. ദില്ലി അശോക ഹോട്ടലിലാണ് എൻസിസി സംഘം സൂപ്പർ സ്റ്റാറിനെ കണ്ടത്. ജയിലർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ദില്ലിയിലെത്തിയതായിരുന്നു താരം. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ച് ഏഷ്യാനെറ്റ് ന്യൂസ് പുറത്തിറക്കുന്ന വീഡിയോകൾ ശ്രദ്ധേയമാവുകയാണ്.
രാജ്യത്തിന്‍റെ സ്വാതന്ത്രസമര സ്മാരകങ്ങളേയും സൈനിക കേന്ദ്രങ്ങളേയും കാർഷിക, സാംസ്കാരിക, ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളെയും തൊട്ടറിയുന്നതാണ് യാത്ര. എൻസിസി കേഡറ്റുകൾ നടത്തുന്ന യാത്ര കേരളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏടുകൾ തേടിയൊരു യാത്രയാണ് വജ്ര ജയന്തി യാത്ര. ധീര ജവാന്മാരുടെ ഓർമ്മകൾ ഉറങ്ങുന്ന യുദ്ധസ്മാരകങ്ങൾ മുതൽ സൈനിക ആസ്ഥാനങ്ങൾ വരെ സന്ദര്‍ശിച്ചാണ് യാത്ര നീങ്ങുന്നത്.